മുംബൈ: കൊറോണയുടെ ഭീതിയൊഴിഞ്ഞ ആദ്യ ഐപിഎല്ലിന് നാളെ തുടക്കം. ഇന്ത്യൻ ഫുട്ബോളിന്റെ സൂപ്പർ ലീഗ് ആരവം കെട്ടടങ്ങിയതിന് പിന്നാലെയാണ് ക്രിക്കറ്റ് ആരാധകർക്ക് ആവേശമായ ഐപിഎൽ ആരംഭിക്കുന്നത്. 15-ാമത് ഐപിഎല്ലിനാണ് നാളെ ശനിയാഴ്ച (മാർച്ച് 26ന്) മുംബൈയിൽ തുടക്കമാകുന്നത്. രണ്ടു മാസം നീണ്ടു നിൽക്കുന്ന ടി20 വെടിക്കെട്ടിന്റെ സമാപനം മെയ് മാസം 29നാണ്. ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് ശ്രേയസ്സ് അയ്യർ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.
പത്തു ക്ലബ്ബുകൾ ആദ്യമായി മാറ്റുരയ്ക്കുന്ന സീസണിൽ ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയന്റ്സുമാണ് പുതുതായി രൂപീകരിക്കപ്പെട്ട് ക്ലബ്ബുകൾ. ആകെ 74 മത്സരങ്ങളാണ് നടക്കുന്നത്. ആറു മാസത്തിനിടെ രണ്ടാം സീസൺ ആരംഭിക്കുന്നതും ഇത് ആദ്യമായാണ്. കൊറോണ കാരണം ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മാറ്റേണ്ടി വന്ന മത്സരത്തിൽ ധോണിയുടെ ചെന്നൈ വിജയ കിരീടം ചൂടി.
അഞ്ച് പുതിയ നായകന്മാർ ടീമുകളെ നയിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പുതിയ ടീമായ ലക്നൗവിനെ കെഎൽ.രാഹുലും ഗുജറാത്തിനെ ഹാർദ്ദിക് പാണ്ഡ്യയും നയിക്കും. എല്ലാവരേയും ഞെട്ടിച്ച് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായക പദവി രവീന്ദ്ര ജഡേജയെ ഏൽപ്പിച്ചു. ശ്രേയസ് അയ്യർ ടീം മാറി ഇത്തവണ കൊൽക്കത്തയുടെ നായകനായപ്പോൾ പഞ്ചാബിനെ രാഹുലിന് പകരം മായങ്ക് അഗർവാളും വിരാട് കോഹ് ലിക്ക് പകരം ബാംഗ്ലൂരിനെ ഫാഫ് ഡ്യൂപ്ലെസിസും നയിക്കും. ഡൽഹിയുടെ നായകൻ ഋഷഭ് പന്ത്, മുംബൈയുടെ രോഹിത് ശർമ്മ, ഹൈദരാബാദിന്റെ കെയ്ൻ വില്യംസൺ, രാജസ്ഥാനെ സഞ്ജു സാംസൺ എന്നിവരും നയിക്കും.
രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് പത്തു ടീമുകൾ മത്സരിക്കുന്നത്. എ ഗ്രൂപ്പിൽ മുംബൈ ഇൻഡ്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്,രാജസ്ഥാൻ റോയൽസ്,ലഖ്നൗ സൂപ്പർ ജയന്റ്സ്,ഡൽഹി ക്യാപിറ്റൽസ് എ്ന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയിൽ ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ,, പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ക്ലബ്ബുകളാണ് അണിനിരക്കുന്നത്.
നാല് വേദികളിലാണ് മത്സരം നടക്കുന്നത്. എല്ലാം മഹാരാഷ്ട്രയിലാണെന്നത് മറ്റ് ടീമുകളുടെ സംസ്ഥാനങ്ങളെ നിരാശരാക്കുന്ന ഘടകമാണ്. മുംബൈ വാംഘഡെ, ബ്രാബോൺ, ഡിവൈ പാട്ടീൽ എന്നീ സ്റ്റേഡിയങ്ങൾക്ക് പുറമേ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലും മത്സരം നടക്കും. ചൈനയുടെ വിവോയെ മാറ്റി ഇന്ത്യയുടെ അഭിമാനമായ ടാറ്റയാണ് ഇത്തവണത്തെ പ്രധാന സ്പോൺസർ.
Comments