എ.എൻ.യു സർവ്വകലാശാലയിലെ മീറ്റ് ദ ക്യാൻഡിഡേറ്റ് പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന കൃഷ്ണാ പണ്ഡിറ്റ് നടത്തുന്ന പ്രസംഗത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷയാണിത്.
മുത്തച്ഛന്റെ ചിതാഭസ്മവുമായി കശ്മീരിലെത്തിയ കൃഷ്ണാപണ്ഡിറ്റ് അദ്ധ്യാപികയായ രാധികാ മേനോന്റെ നിർദ്ദേശത്തെ തുടർന്ന് മുസ്ലീം തീവ്രവാദി നേതാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ക്യാമ്പസിൽ തിരിച്ചെത്തിയിരിക്കുന്നത്. കശ്മീരിൽ കണ്ട കാഴ്ചകളെപ്പറ്റി, തീവ്രവാദി നേതാവ് പങ്കുവെച്ച വിവരങ്ങളെപ്പറ്റി ഒക്കെ വിദ്യാർത്ഥികളോട് സംസാരിക്കാൻ കൃഷ്ണാ പണ്ഡിറ്റിനെ രാധിക മേനോൻ ക്ഷണിക്കുകയാണ്.
രാധികാ മേനോൻ:- ‘ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കൃഷ്ണാ കശ്മീരിലെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ. നീ അവിടെ എന്താണ് കണ്ടതെന്ന് ഈ ലോകത്തോട് വിളിച്ചു പറയൂ.’
വിമോചനം(ആസാദി) എന്ന മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ കൃഷ്ണാ പണ്ഡിറ്റ് സ്റ്റേജിലേക്ക്.
കൃഷ്ണാ പണ്ഡിറ്റ്:- ‘സ്വച്ഛ സുന്ദരമായ ആകാശമാണ് ഞാൻ അവിടെ കണ്ടത്. വിശാലമായ ആകാശത്തിന് താഴെ ഉന്നത സുന്ദരമായ ഹിമാലയത്തിനരികെ ഒരു സ്വർഗ്ഗം. അവിടേക്കാണ് പുരാതന കാലത്ത് ഋഷിമാർ തപസിന് വന്നു കൊണ്ടിരുന്നത്. ഇവിടുത്തെ ഗിരിശൃംഖങ്ങളിൽ ഇരുന്നാണ് ഋഷിമാർ തപസ് അഥവാ ഗവേഷണം നടത്തിയിരുന്നത്. അങ്ങനെ ഗവേഷണത്തിനായി എത്തിയ ഒരു ഋഷിയുടെ പേരിലാണ് ഈ സ്വർഗീയ താഴ്വര പിന്നീട് അറിയപ്പെട്ടത് -കശ്യപ മഹർഷിയുടെ പേരിൽ. അങ്ങനെയാണ് ഈ താഴ്വരയ്‌ക്ക് കശ്മീർ എന്ന പേര് കിട്ടിയത്.’
രാധികാ മേനോൻ മറ്റൊരു വിദ്യാർത്ഥിയോട്- ‘തുടക്കം ഗംഭീരം.’
കൃഷ്ണാ പണ്ഡിറ്റ്:- ‘പിന്നീട് നാം കാണുന്നത് കേരളത്തിൽ നിന്ന് കാൽനടയായി കശ്മീരിലെത്തിയ ശങ്കരാചാര്യരേയാണ്. അതേ, കേരളത്തിൽ നിന്ന് കശ്മീർ വരെ നടന്ന്. കാരണം അദ്ദേഹത്തിന് സ്വന്തമായി പുഷ്പക വിമാനമില്ലായിരുന്നല്ലോ? (എല്ലാവരും ചിരിക്കുന്നു.)
ഹിമാലയത്തിന്റെ ഈ മടിത്തട്ടിൽ വർഷങ്ങളോളം അദ്ദേഹം ഗവേഷണം നടത്തി. കാരണം ഇത്തരം ഗവേഷണങ്ങൾ സ്വർഗീയ ഭൂമിയിൽ മാത്രമേ നടക്കുകയുള്ളൂ- അഥവാ കശ്മീരിൽ മാത്രം. ഇന്ന് നമ്മുടെ ഇടയിലെ സമർത്ഥരായ വിദ്യാർത്ഥികൾ, ഗവേഷകർ, ശാസ്ത്രജ്ഞൻമാർ എന്നിവരൊക്കെ ഉന്നത വിദ്യാഭ്യാസത്തിന് വിദേശ സർവ്വകലാശാലകളിൽ പോകുന്നത് പോലെ അക്കാലത്ത് ഭാരതത്തിന്റെ മുക്കിലും മൂലയിലുമുള്ള പ്രതിഭാശാലികൾ ഗവേഷണത്തിനായി കശ്മീരിലേക്കാണ് എത്തിയിരുന്നത്. അവർ അവിടെ നിന്ന് പണ്ഡിറ്റ് പദവി നേടുകയായിരുന്നു പതിവ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിവിധ വിഷയങ്ങളിൽ അവർ ഇവിടെ നിന്ന് ഡോക്ടറേറ്റ് നേടി.
അഭിനവ് ഗുപ്തയും ഉത്പൽ ദേവനും വേദാന്തത്തിൽ, ലോകാക്ഷി ജ്യോതിശാസ്ത്രത്തിൽ, ചരകനും വാഗ്ഭടനും ആയുർവേദത്തിൽ ശുശ്രുതൻ വൈദ്യശാസ്ത്രത്തിൽ, വ്യാകരണത്തിൽ പാണിനി, ത്രികോണമിതിയിൽ വടേശ്വർ, സംസ്‌കൃത സാഹിത്യത്തിൽ കാളിദാസൻ, സോമഭട്ടൻ നിയമത്തിൽ, ഭാസൻ സൗന്ദര്യ ശാസ്ത്രത്തിൽ, സംഗീത ശാസ്ത്രത്തിൽ ശാർങ്ഗദേവൻ, അദ്വൈദത്തിൽ വസുഗുപ്തനും സോമാനന്ദനും, ധർമ്മശാസ്ത്രത്തിൽ വിഷ്ണുഗുപ്തൻ- പഞ്ചതന്ത്രമെഴുതിയ അതേ വിഷ്ണുഗുപ്തൻ ഇവരൊക്കെ കശ്മീരിൽ ഗവേഷണം ചെയ്ത് ഡോക്ടറേറ്റ് നേടിയവരാണ്. രാജാ ലളിതാദിത്യന്റെ ശൂരതയേയും പരാക്രമത്തെയും പറ്റിയും ഞാൻ കേട്ടു.
സിനിമയിൽ, നാടകത്തിൽ, വെബ് സീരീസിൽ ഒക്കെ നിങ്ങൾ കാണുന്ന നാടകം അഥവാ അഭിനയം അതിന്റെ ശാസ്ത്രമാണ് നാട്യശാസ്ത്രം. അതായത് അഭിനയത്തിന് പിന്നിലെ ശാസ്ത്രം. പഞ്ചമവേദം എന്നറിയപ്പെടുന്ന നാട്യശാസ്ത്രം ഭരതമുനി രചിച്ചത് കശ്മീരിന്റെ മണ്ണിലാണ്.
ഇങ്ങനെ ആയിരക്കണക്കിന്-ലക്ഷക്കണക്കിന് പണ്ഡിതൻമാർ പതുക്കെ പതുക്കെ കശ്മീരിനെ യഥാർത്ഥ സ്വർഗ്ഗമാക്കി മാറ്റിയതായി എനിക്ക് മനസിലായി. കശ്മീർ നന്മകളുടെ വിളനിലമായി മാറി. പുരാതന ഗ്രീക്കുകാർ കശ്മീരിനെ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായി വിശേഷിപ്പിച്ചതായും ഞാൻ അറിയുന്നു.’
സദസിൽ നിന്ന്- ‘ഇതൊക്കെ കെട്ടുകഥകളാണ്, കള്ളമാണ്.’
കൃഷ്ണാ പണ്ഡിറ്റ്:- ‘ഇത് കെട്ടുകഥയാണെന്നാണ് ഞാനും ധരിച്ചിരുന്നത്. കാരണം ഇതേപ്പറ്റി സ്‌കൂളിലോ, കോളേജിലോ, ചരിത്ര പാഠ പുസ്തകങ്ങളിലോ നാം പഠിച്ചിട്ടില്ല. ശരിയല്ലേ മാഡം.ഇത് കള്ളമല്ലേ? അങ്ങനെയെങ്കിൽ ബുദ്ധിസ്റ്റുകൾ എന്തിനാണ് കശ്മീരിലെത്തിയത്. രവിഗുപ്തൻ വന്നതെന്തിനാണ്? കാരണം കശ്മീർ വിജ്ഞാന കേന്ദ്രമായിരുന്നു.
ജ്ഞാനത്തിന്റെ, അറിവിന്റെ ഏറ്റുമുട്ടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി തുടർന്ന് വരുന്നതാണ്. ഇസ്ലാമിസ്റ്റുകൾ എ.ഡി1300 ൽ കശ്മീരിൽ അധിനിവേശം നടത്തിയില്ലായിരുന്നു എങ്കിൽ ഇതൊക്കെ കള്ളമായേനേ. കശ്മീർ അറിവിന്റെ കേന്ദ്രമായതു കൊണ്ട് മാത്രമാണ് മുസ്ലീം ഭരണാധികാരികൾ ഇവിടം കീഴ്‌പ്പെടുത്താനെത്തിയത്. പണ്ഡിറ്റുകളുടെ കയ്യിലുള്ള അറിവ് ഉപയോഗിച്ചാൽ ലോകം കീഴടക്കാമെന്ന് അവർ മനസിലാക്കി. പക്ഷേ അപ്പോൾ ഒരു പ്രശ്‌നം ഉടലെടുത്തു. ആയുധം ഉപയോഗിച്ച് ഭൂമി കൈക്കലാക്കാം. എന്നാൽ പണ്ഡിറ്റുകളുടെ അറിവിനെ, സ്വതന്ത്ര ബുദ്ധിയെ എങ്ങനെ കീഴ് പെടുത്തും?
അതിനവർ പുതിയ ഒരു കീഴ്വഴക്കത്തിന് തുടക്കം കുറിച്ചു. പണ്ഡിതന്മാരെ മതംമാറ്റി ഇസ്ലാമാക്കുക. ആയുധശക്തിയുടെ പിൻബലത്തിൽ പണ്ഡിറ്റുകളെ മതപരിവർത്തനം ചെയ്യാൻ അവർ പട്ടാളക്കാരെ അയച്ചു. അവർ ബലം പ്രയോഗിച്ച് പണ്ഡിറ്റുകളെ മതം മാറ്റി. വഴങ്ങാതിരുന്നവരെ അതിക്രൂരമായി ചവിട്ടിയരച്ചു. ഏറ്റവും ഖേദകരമായ വസ്തുത കശ്മീരികളെ ഉന്മൂലനം ചെയ്യാനുള്ള ആശയത്തിന് കരുത്തു പകർന്നത് കശ്മീരിൽ നിന്നുള്ളവർ തന്നെയായിരുന്നു എന്നതാണ്. ‘
സദസിൽ നിന്ന്- ഈ പറയുന്നതെല്ലാം വിഡ്ഡിത്തമാണ്.
കൃഷ്ണാ പണ്ഡിറ്റ്:- ഇത് വിഡ്ഡിത്തമല്ല. അവിടെ നടന്ന സംഭവങ്ങളുടെ നേർ ചിത്രമാണ്. സൂഫി സന്യാസിയായി അറിയപ്പെടുന്ന മിർ ഷംസുദ്ദീൻ മൂഹമ്മദ് എയ്‌റാഖിയുടെ ജീവചരിത്രത്തെപ്പറ്റിയാണ് ഞാൻ പറയുന്നത്. എയ്‌റാഖി ആരായിരുന്നു എന്ന് അറിയുമോ? രാജ്യത്തെ ഏറ്റവും ഉന്നതമെന്ന് അവകാശപ്പെടുന്ന സർവ്വകലാശാലയിലാണ് പഠിക്കുന്നത്. പക്ഷേ എയ്‌റാഖിയെക്കുറിച്ച് അറിയില്ല. എങ്ങനെ അറിയാൻ? ആരെങ്കിലും പഠിപ്പിച്ചിട്ടു വേണ്ടേ? നമുക്ക് ഹിറ്റ്‌ലറെപ്പറ്റിയും അയാളുടെ ക്രൂരതകളെപ്പറ്റിയും എല്ലാമറിയാം. പക്ഷേ ഹിറ്റലറേക്കാൾ പതിന്മടങ്ങ് ക്രൂരനായ മുസ്ലീം സ്വേച്ഛാധിപതിയായ എയ്‌റാഖിയെപ്പറ്റി ഒന്നുമറിയില്ല.
ജൂതന്മാരോട് ഹിറ്റ്‌ലർ ചെയ്ത ക്രൂരതകളെപ്പറ്റി നാം വാ തോരാതെ സംസാരിക്കും. എന്നാൽ സ്വന്തം സഹോദരങ്ങളോട് എയ്‌റാഖി ചെയ്ത കണ്ണിൽ ചോരയില്ലാത്ത നടപടികളെപ്പറ്റി നാം കേട്ടിട്ടു പോലുമില്ല. കാഫിറുകളായ ഹിന്ദുക്കളേയും ബൗദ്ധൻമാരേയും ഇല്ലാതാക്കുകയും അവരുടെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അയാളുടെ ഒരേ ഒരു ലക്ഷ്യം. അവരുടെ സംസ്‌കാരത്തെ, ആചാരങ്ങളെ ഉന്മൂലനം ചെയ്യുക. പണ്ഡിറ്റുകളുടെ കണ്ടെത്തലുകളെ കുഴിച്ചു മൂടുക. നാസികൾ ദിവസവും ആയിരക്കണക്കിന് ജൂതന്മാരെ കൊന്നു തള്ളിയതായി നമുക്കറിയാം. അത് സത്യമാണെങ്കിൽ ഇത് അതിലും വലിയ സത്യമാണ്. ഐയ്‌റാഖിയുടേയും മാലിക് റൂസാ റെയ്‌നയുടേയും നിർദ്ദേശപ്രകാരം പട്ടാളക്കാർ ദിവസവും 1500-2000 വരെ ഹിന്ദുക്കളെ ബലംപ്രയോഗിച്ച് സുന്നത്ത് നടത്തി മതം മാറ്റുകയോ അതിക്രൂരമായി കൊന്നു കളയുകയോ ചെയ്തിട്ടുണ്ട്. പക്ഷേ സൂഫികൾ ലളിത ജീവിതം നയിക്കുന്ന സാധുക്കളായാണ് അറിയപ്പെടുന്നത്.
ഹിറ്റ്‌ലർ കോൺസൻട്രേഷൻ ക്യാമ്പ് നടത്തിയാണ് ജൂതൻമാരെ പീഡിപ്പിച്ചതെങ്കിൽ എയ്‌റാഖി ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയുമാണ് പണ്ഡിറ്റുകളെ ഉന്മൂലനം ചെയ്തത്. ഇതിനുള്ള തെളിവുകൾ ലോകത്തിന് നൽകിയത് മറ്റാരുമല്ല എയ്‌റാഖിയുടെ മകൻ തന്നെയാണ്. ഇതിന്റെ കയ്യെഴുത്തു പ്രതികൾ കാണണമെന്നുള്ളവർ ജമ്മു കശ്മീർ സർക്കാരിന്റെ ഗവേഷണ- പ്രസിദ്ധീകരണ (റിസർച്ച് ആൻഡ് പബ്ലിക്കേഷൻ) വകുപ്പിലെ 551-ാം നമ്പർ ഫയലിലെ രേഖകൾ പരിശോധച്ചാൽ മതി. നിങ്ങൾ തീർച്ചയായും വായിക്കണം.’
സദസ്- ‘കള്ളം, കള്ളം’
കൃഷ്ണാ പണ്ഡിറ്റ്:- അതേ കശ്മീരിലെ യാഥാർത്ഥ്യം എന്നും കള്ളമായാണ് പുറംലോകത്ത് അവതരിപ്പിക്കപ്പെട്ടത്. സ്വതന്ത്ര-ജനാധിപത്യ- മതേതര ഇന്ത്യയിൽ വാളിൻറേയും തോക്കിൻറേയും ബലത്തിൽ ഒരിക്കൽ കൂടി കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടന്നിട്ടുണ്ട്. അത് എങ്ങനെയെന്ന് വിശദീകരിക്കാം.
റലീവ്- ചലീവ്- ഗലീവ് (2)
റലീവ് എന്നാൽ മതംമാറുക
ചലീവ് എന്നാൽ ഓടിപ്പോവുക
ഗലീവ് എന്നാൽ മരിക്കുക
സ്വന്തം ധർമ്മം ഉപേക്ഷിക്കുക, ഓടിപ്പോവുക അല്ലെങ്കിൽ മരിക്കുക. പണ്ഡിറ്റുകളുടെ ഏഴാമത്തെ പലായനമായിരുന്നു ഇത്. പക്ഷെ ഇത്തവണ ഇത് വെറും പലായനമായിരുന്നില്ല. വംശഹത്യയായിരുന്നു. കഥ അവിടം കൊണ്ടും അവസാനിച്ചില്ല. വംശഹത്യക്കിരയായി പലായനം ചെയ്തവരെ വീണ്ടും വംശഹത്യക്ക് വിധേയരാക്കി. അത് തീവ്രവാദികളോ ഭരണകൂടമോ അയിരുന്നില്ല അതിന് ഉത്തരവാദികൾ. നിങ്ങൾ ഓരോരുത്തരും- നമ്മളോരോരുത്തരുമായിരുന്നു അതിന് പിന്നിൽ. നമ്മുടെ ഹൃദയത്തിൽ നിന്ന്, ഓർമ്മയിൽ നിന്ന് തന്നെ നാം അവരെ പുറംതള്ളി. ഇതല്ലേ യഥാർത്ഥ വംശഹത്യ.
സദസിൽ നിന്ന് ഒരു പെൺകുട്ടി- ‘ഇതൊക്കെ പച്ചക്കള്ളമാണ്. കശ്മീരിൽ യഥാർത്ഥത്തിൽ വംശഹത്യ നടന്നിട്ടില്ല. വെറുതേ നിങ്ങളുടെ അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ നീ കണ്ടതിനെപ്പറ്റി മാത്രം സംസാരിക്ക് കൃഷ്ണാ. വെറുതെ ബുദ്ധിജീവി ചമയാതെ.’
കൃഷ്ണാ പണ്ഡിറ്റ്:- ‘നമ്മൾ പഠിച്ചിട്ടില്ലാത്തത് ചരിത്രമല്ല. നമ്മൾ കണ്ടിട്ടില്ലാത്തത് നടന്നിട്ടില്ല. കശ്മീരിൽ വംശഹത്യ നടന്നിട്ടേയില്ല. ആരെങ്കിലും സത്യം വിളിച്ചു പറഞ്ഞാൽ ബുദ്ധിജീവി ചമയുന്നു എന്ന പരിഹാസവും.’
രാധികാ മേനോൻ, മറ്റൊരു വിദ്യാർത്ഥിയോട്:- ‘ കണ്ടോളൂ, ഇത്രയും നേരം അവൻ കെട്ടിപ്പൊക്കിയ സിദ്ധാന്തം തെറ്റാണെന്ന് അവൻ തന്നെ സ്ഥാപിക്കും. അത്രയക്ക് മിടുക്കനാണവൻ. കണ്ട കോവർ കഴുതകളെയൊന്നും ഞാൻ കണ്ടെത്തി പ്രോത്സാഹിപ്പിക്കില്ല എന്ന് അറിയാമല്ലോ? ‘
കൃഷ്ണാ പണ്ഡിറ്റ്:- ‘സംസ്‌കാരത്തിന്റെ കളിത്തൊട്ടിലെന്ന് ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ട കശ്മീരിനെ നാം ഒരിക്കലും ദേശീയ പൈതൃക സ്വത്തായി അംഗീകരിച്ചിട്ടില്ല. ഫലമോ ഭാരതത്തിന്റെ വിജ്ഞാന കേദാരം ഇന്ന് തകർന്ന് തരിപ്പണമായി. എന്നിട്ടും നമ്മൾ മതേതരരായി തുടർന്നു. നിങ്ങൾ ഷെയിം, ഷെയിം എന്ന് പറഞ്ഞല്ലോ? നമ്മൾ ഭാരതീയർ എന്തുകൊണ്ട് കൊല്ലപ്പെടുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതോ കശ്മീരിൽ മരിച്ചവര് കശ്മീരികൾ മാത്രമാണോ? 1990 ൽ കശ്മീരിൽ ഹിന്ദുക്കൾ മാത്രമല്ല കൊല്ലപ്പെട്ടത്. സാധാരണക്കാരായ മിതവാദി മുസ്ലീങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. സിഖ്, ക്രിസ്ത്യൻ, ബൗദ്ധർ, ആദിവാസികൾ തുടങ്ങി തീവ്രവാദത്തിനെതിരെ ശബ്ദമുയർത്തിയ എല്ലാ വിഭാഗങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടു. കശ്മീരിന്റെ ആത്മാവ് തന്നെ കൊലചെയ്യപ്പെട്ടു. നാടകം, കല, സാഹിത്യം, സംഗീതം തുടങ്ങി എല്ലാം തകർക്കപ്പെട്ടു. 1996 ൽ സിനിമാ തിയേറ്റർ തുറന്നെങ്കിലും ആൾക്കാരെ വെടിവെച്ച് കൊന്നതോടെ അത് അടച്ചു പൂട്ടി.
എത്ര ക്ഷേത്രങ്ങൾ തകർത്തു? തീ വെച്ചു നശിപ്പിച്ചു? തകർക്കപ്പെട്ടവ വെറും ക്ഷേത്രങ്ങൾ മാത്രമായിരുന്നോ? വെറും ബുദ്ധവിഹാരങ്ങൾ മാത്രമായിരുന്നോ? അവ നമ്മുടെ മഹത്തായ ശിൽപ്പകലയുടെ ഉദാത്ത മാതൃകകൾ കൂടിയായിരുന്നില്ലേ? അവയൊക്കെ ഈ രാഷ്‌ട്രത്തിന്റെ മഹാസ്വത്ത് ആയിരുന്നില്ലേ? അവ ഭാരതത്തിന്റെ ആദ്ധ്യാത്മിക കേന്ദ്രങ്ങൾ ആയിരുന്നില്ലേ? ഭാരതീയ വാസ്തു ശാസ്ത്രത്തിന്റെ കേന്ദ്രങ്ങൾ, നമ്മുടെ നിർമ്മാണ വൈദഗ്ദദ്ധ്യത്തിന്റെ പ്രതീകങ്ങൾ, ആദ്ധ്യാത്മിക സ്രോതസുകൾ ഇവയെ തകർക്കുന്നതും വംശഹത്യ തന്നെയല്ലേ?’
സദസിൽ നിന്ന് ഒരു പെൺകുട്ടി- ‘വാചകമടി നിർത്തി വസ്തുത പറയൂ. അല്ലെങ്കിൽ വായടയ്‌ക്ക്’
സദസിൽ നിന്ന് ഒരു ആൺകുട്ടി- ‘അദ്ദേഹം സംസാരിക്കട്ടെ. എനിക്ക് കേൾക്കണം. പറയു കൃഷ്ണാ’
കൃഷ്ണാ പണ്ഡിറ്റ്:- ‘ 20 നിരപരാധികളെ നിർദ്ദയം വെടിവെച്ചു കൊന്നു എന്ന് ടി.വി അഭിമുഖത്തിൽ തുറന്നു പറഞ്ഞ, പട്ടാപ്പകൽ വ്യോമസേനാ ഉദ്യോഗസ്ഥരെ വെടിവെച്ചു കൊന്ന, തീവ്രവാദിയായ ബിട്ടാ കരാട്ടേയ്‌ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ സ്വീകരണം ഒരുക്കിയ നടപടി യഥാർത്ഥത്തിൽ ഭരണാധികാരികൾ നടത്തിയ വംശഹത്യയല്ലേ?
പഠനം പൂർത്തിയായാൽ നിങ്ങളൊക്കെ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും മടങ്ങും. നമ്മുടെ വീട്ടിലേക്ക് നാം മടങ്ങുന്നത് ഒരുത്തനും തടയാനാവില്ല. പക്ഷേ കശ്മീരി പണ്ഡിറ്റുകൾക്ക് അവരുടെ നാട്ടിലേക്കോ വീട്ടിലേക്കോ മടങ്ങാനാകുമോ? ഇത് അനീതിയല്ലേ?
ഞാനൊരു വിദ്യാർത്ഥിയാണ്. ഭാവി ഭാരതത്തിന്റെ പ്രതീക്ഷയെന്ന് വിളിക്കപ്പെടുന്ന യുവാക്കളിൽ ഒരാൾ. എനിക്ക് ഈ ലോകത്തെപ്പറ്റി വലുതായൊന്നും അറിയില്ല. എങ്കിലും ഒന്നറിയാം. നീതി നടപ്പാകാത്ത രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ല.’
ക്ഷുഭിതയായ രാധികാ മേനോൻ വേദിയിൽ നിന്ന് മടങ്ങുന്നു.
കൃഷ്ണാ പണ്ഡിറ്റ്:- ‘രാധികാ. പ്രൊഫ. രാധികാ മേനോൻ. എല്ലാ കഥയിലും ഒരു വില്ലനുണ്ടാകുമെന്ന് അന്ന് നിങ്ങൾ എന്നോട് പറഞ്ഞു. തീർച്ചയായും ഉണ്ടാകും. ഈ കഥയിലെ വില്ലൻ മറ്റാരുമല്ല. കുഞ്ഞിനെ അവന്റെ അമ്മയിൽ നിന്ന് പറിച്ചു മാറ്റുന്നവനാണ് വില്ലൻ. ഏത് ഭൂമിയിലാണോ നിങ്ങൾ പിറന്നു വീഴുന്നത് ആ മണ്ണ് നിങ്ങളുടെ അമ്മയായാണ് കണക്കാക്കപ്പെടുന്നത്. അതേ, കശ്മീർ എന്റെ അമ്മയാണ്. എന്റെ പെറ്റമ്മയുടെ പേര് ശാരദ എന്നായിരുന്നു. ഇത് അവരുടെ കഥയാണ്. എന്റെ സഹോദരന്റെ പേര് ശിവ എന്നായിരുന്നു. ഇത് അവന്റെ കഥയാണ്. അതേസമയം ഇത് എന്റെ അമ്മയുടെ മാത്രം കഥയുമല്ല. നിങ്ങൾ ഓരോരുത്തരുടേയും അമ്മമാരുടെ കഥയാണ്.
ഇതുവരെ കാണാത്ത പലതുമാണ് ഇനി നാം കാണാൻ പോകുന്നത്. ആരാണ് കുറ്റക്കാരെന്ന് നിങ്ങൾ വിലയിരുത്തുക. അവസാനമായി ഒരു ചോദ്യം. ഇക്കാര്യങ്ങൾക്കൊക്കെ എങ്ങനെ പ്രായശ്ചിത്തം ചെയ്യുമെന്ന് നെഞ്ചത്ത് കൈ വെച്ച് നിങ്ങൾക്ക് പറയാൻ സാധിക്കുമോ? എന്താണ് മാഡം നിങ്ങളുടെ മാനവികത? പക്ഷേ ഒന്നോർക്കുക എല്ലാം ഭഗവാൻ കാണുന്നുണ്ട്. എല്ലാം.
Comments