കൊൽത്ത :ബിർഭൂം കൂട്ടക്കൊലയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്ക് തിരിച്ചടി. സംഭവം സിബിഐ അന്വേഷിക്കും. കൊൽക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐയ്‌ക്ക് വിട്ട് ഉത്തരവിട്ടു.
സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ അപേക്ഷയിലാണ് കോടതിയുടെ അനുകൂല വിധി. എത്രയും വേഗം അന്വേഷണം നടത്തി ഏപ്രിൽ ഏഴിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്ത, ജസ്റ്റിസ് ആർ ഭരദ്വാജ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ ബംഗാൾ പോലീസിലെ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയെ പതിവ് പോലെ മമതാ സർക്കാർ എതിർത്തു. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നും, നിലവിലെ അന്വേഷണം തൃപ്തികരമാണെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ കോടതി ഈ വാദം അംഗീകരിക്കാൻ വിസമ്മതിച്ചു.















