തിരുവനന്തപുരം : ദ്വിദിന ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് വ്യാപക അക്രമം. സമരക്കാർ സ്വാകാര്യവാഹനങ്ങളുടെ ചില്ല് അടിച്ചു തകർക്കുകയും, ജോലിക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണഗതിയിൽ മുന്നോട്ട് നീങ്ങുമ്പോഴാണ് സംസ്ഥാനത്ത് സമരക്കാർ അഴിഞ്ഞാടുന്നത്.
പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ഏറെക്കുറെ സ്തംഭിച്ചെങ്കിലും ചില മേഖലകളിൽ കടകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കുകയും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ പുറത്തിറഞ്ഞതോടെയാണ് സമരക്കാർക്ക് ഹാലിളകിയത്. പിന്നീട് വിവിധയിടങ്ങളിൽ സംഘടിച്ചെത്തിയ സമരക്കാർ കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. ജോലിക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങൾ ആക്രമിച്ചു.
തിരുവനന്തപുരത്ത് സ്വകാര്യ വാഹനങ്ങൾ സമരക്കാർ തടഞ്ഞു. കേന്ദ്രസർക്കാരിനെതിരെ ജനങ്ങൾക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും,അതിനാൽ ഒരാളേയും നിരത്തിലിറങ്ങാൻ സമ്മതിക്കില്ലെന്നുമായിരുന്നു സമരക്കാരുടെ ആഹ്വാനം. പ്രാവച്ചമ്പലത്ത് പോലീസ് നോക്കിനിൽക്കെയായിരുന്നു സമരക്കാർ വാഹനങ്ങൾ തടഞ്ഞത്. ജോലിക്കെത്തിയവരെയും രോഗികളെയും ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പേട്ടയിൽ കോടതിയിലേക്ക് പോയ മജിസ്‌ട്രേറ്റിന്റെ വാഹനം സമരക്കാർ തടഞ്ഞു. തുടർന്ന് സംഭവത്തിൽ മജിസ്‌ട്രേറ്റ് പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. കാട്ടാക്കടയിൽ സമരക്കാർ റോഡിൽ കസേരകൾ നിരത്തിയായിരുന്നു ഗതാഗതം തടസ്സപ്പെടുത്തിയത്.
ഒന്നാം ദിനം എറണാകുളം ജില്ലയും പൂർണമായി സ്തംഭിച്ചു. രാവിലെ ചില കടകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും പിന്നീട് സമരക്കാരെ ഭയന്ന് വ്യാപാരികൾ കടകൾ അടച്ചിട്ടു. ബിപിസിഎല്ലിലെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. പാലക്കാട് കഞ്ചിക്കോട് കിൻഫ്രയിൽ എത്തിയ ജീവനക്കാരെ സമരക്കാർ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. ആലപ്പുഴയിൽ ഹൗസ്‌ബോട്ടുകളുടെ പ്രവർത്തനം സമരക്കാർ തടസ്സപ്പെടുത്തി.
കോഴിക്കോട് സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ചിട്ടു. സർവ്വീസ് നടത്തിയ ഓട്ടോയുടെ കാറ്റ് സമരക്കാർ ഊരിവിട്ടു. വോളിബോർ മത്സരത്തിനെത്തിയ റഫറിയെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്‌ക്കിടെ ഓട്ടോയിൽ നിന്നും ഇറക്കിവിട്ടു. ഗോവിന്ദാപുരം സ്വദേശിയുടെ ഓട്ടോയും സമരക്കാർ അടിച്ചുതകർത്തു.
















Comments