കൊളംബോ: ഇന്ത്യയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക. ഒരു ബില്യൺ ഡോളർ കൂടി കടമായി നൽകണമെന്നാണ് ശ്രീലങ്കയുടെ ആവശ്യം. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് വീണ്ടും സഹായം അഭ്യർത്ഥിച്ചത്.
നിലവിലെ പ്രതിസന്ധിയിൽ രാജ്യത്തിനാവശ്യമായ അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാണ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ശ്രീലങ്കൻ സർക്കാരിന്റെ അധികൃതരുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ചർച്ചയാരംഭിച്ചെന്നാണ് വിവരം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
എന്നാൽ ശ്രീലങ്കയുടെ അഭ്യർത്ഥനയിൽ എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്ക് സഹായം നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. 40,000 ടൺ അരിയും ഇന്ധനവും പഞ്ചസാരയും ഉൾപ്പെടെ അവശ്യസാധനങ്ങളാണ് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്
വിദേശനാണ്യ ശേഖരത്തിൽ 70 ശതമാനം തകർച്ച നേരിട്ടതോടെ കനത്ത പ്രതിസന്ധിയിലാണ് ശ്രീലങ്ക. ആഹാരവും ഇന്ധനവും ഇറക്കുമതി ചെയ്യുന്നതിനും അതിന് വേണ്ട പണമടയ്‌ക്കുന്നതിനും ദ്വീപ് രാഷ്‌ട്രം വിയർക്കുകയാണ്. കറൻസിയുടെ മൂല്യം കൂപ്പുകുത്തിയതോടെ ആഗോളസംഘടനകളുടെ സാമ്പത്തിക സഹായത്തിനായി കൈനീട്ടുകയാണ് രാജ്യം.
Comments