ന്യൂഡൽഹി: ട്വിറ്ററിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയ അക്കൗണ്ടിനെതിരെ സ്വമേധയാ നടപടിയെടുക്കാത്തതിനെ തുടർന്നാണ് വിമർശനം. മറ്റ് പ്രദേശങ്ങളിൽ നിന്നും വംശങ്ങളിൽ നിന്നുമുള്ള ആളുകളുടെ വികാരത്തെ കുറിച്ച് ട്വിറ്റർ ശ്രദ്ധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ജഡ്ജി വിപിൻ സാംഘിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിമർശനം.
ഹിന്ദു ദൈവങ്ങൾക്കെതിരെ ആവർത്തിച്ച് ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്ത ഒരു ഉപയോക്താവിനെതിരെ ട്വിറ്റർ നടപടി എടുത്തിരുന്നില്ല. എത്തീസ്റ്റ് റിപ്പബ്ലിക് എന്ന അക്കൗണ്ടിൽ നിന്നാണ് കാളീ ദേവിയെ അപകീർത്തിപ്പെട്ടുത്തി പരാമർശമുണ്ടായത്. ഈ സാഹചര്യത്തിൽ ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന ഉപയോക്താക്കളെ തടയുന്നതിനെ കുറിച്ചുള്ള നയം അറിയിക്കണമെന്നും കോടതി ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
മറ്റൊരു മതവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു സംഭവം ഉണ്ടായതെങ്കിൽ ട്വിറ്റർ കൂടുതൽ ശ്രദ്ധിക്കുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം നിലവിലെ കേസിലെ ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ടെന്നും പോസ്റ്റുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്വിറ്റരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് പറഞ്ഞു.
കോടതി ഉത്തരവില്ലെങ്കിൽ വ്യക്തിഗത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യില്ലെന്ന ട്വിറ്ററിന്റെ വാദത്തേയും കോടതി എതിർത്തു. ഇതാണ് യുക്തിയെങ്കിൽ നിങ്ങൾ എന്തിനാണ് ട്രംപിനെ ബ്ലോക്ക് ചെയ്തതെന്ന് കോടതി ചോദിച്ചു. അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സാധിക്കില്ലെന്ന ട്വിറ്ററിന്റെ മറുപടി അംഗീകരിക്കാനാകില്ലെന്നും കോടതി നിർദ്ദേശിച്ചു. പരാതികൾ ളഭിക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നിലവിലുണ്ടെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
കേസിനാസ്പദമായ ഉള്ളടക്കം പരിശോധിച്ച് ഐടി ആക്ട് പ്രകാരം അക്കൗണ്ട് ബ്ലോക്ക് ചെയ്യണോ എന്ന് തീരുമാനിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചു. കുറ്റകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യില്ലെന്ന് എത്തീസ്റ്റ് റിപ്പബ്ലിക്ക് അക്കൗണ്ട് ഉടമയിൽ നിന്നും ഉറപ്പും കോടതി എഴുതി വാങ്ങി. എല്ലാ മതങ്ങളെയും നിരന്തരമായി അധിക്ഷേപിക്കുന്ന ട്വിറ്റർ ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യണമെന്ന് ഹർജിക്കാരനായ ആദിത്യ സിംഗ് ദേശ്വാൾ ആവശ്യപ്പെട്ടു.
Comments