ഡെറാഡൂൺ: ഉത്തരാഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷൻ അഖ്വീൽ അഹമ്മദിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. മാദ്ധ്യമങ്ങൾക്ക് മുന്നിൽ അഖ്വീൽ അഹമ്മദ് നടത്തിയ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് പാർട്ടി നടപടിയെടുത്തത്. കോൺഗ്രസിൽ കഴിഞ്ഞ ആറ് വർഷമായി സജീവമായി പ്രവർത്തിച്ചിരുന്നയാളെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
ഉത്തരാഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലായിരുന്നു പുറത്താക്കൽ നടപടിക്ക് കാരണമായ പരാമർശം സംസ്ഥാന കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷൻ നടത്തിയത്. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലീം സർവകലാശാല പ്രാബല്യത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് അഖ്വീൽ അഹമ്മദ് പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ധ്രുവീകരിക്കുകയാണ് ഇതിലൂടെ കോൺഗ്രസ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അതിനുള്ള ശ്രമമാണ് ഹരീഷ് റാവത്ത് നടത്തുന്നതെന്നും ബിജെപി പ്രതികരിച്ചു.
ഇതോടെ ഹരീഷ് റാവത്തിനെതിരെ രൂക്ഷമായ വിമർശനമാണ് സംസ്ഥാനത്ത് ഉയർന്നത്. വെട്ടിലായ ഹരീഷ് റാവത്ത് തനിക്ക് അഖ്വീൽ അഹമ്മദിന്റെ പ്രസ്താവനയിൽ പങ്കില്ലെന്ന് വ്യക്തമാക്കി മുന്നോട്ടുവന്നു.
ഇതോടെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിരുത്തരവാദപരമായ പരാമർശങ്ങൾ ആവർത്തിച്ച് പറയുകയാണെന്ന് ചൂണ്ടിക്കാട്ടി അഖ്വീൽ അഹമ്മദിനെതിരെ പാർട്ടി നടപടിയെടുത്തു. സോഷ്യൽ മീഡിയയിലും അഖ്വീൽ അഹമ്മദിന്റെ പരാമർശങ്ങൾ കോൺഗ്രസിന് വെട്ടിലാക്കുന്നതായിരുന്നു. ഇക്കാര്യവും കണക്കിലെടുത്താണ് പാർട്ടി അഖ്വീൽ അഹമ്മദിനെതിരെ കർശന നടപടി സ്വീകരിച്ചത്.















