ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മൽ കസബ് പാകിസ്താനി ഭീകരൻ തന്നെയാണെന്ന് സമ്മതിച്ച് പാക് മന്ത്രി. പാകിസ്താൻ ആഭ്യന്തര മന്ത്രിയായ ഷെയ്ഖ് റഷീദാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൂടി പങ്കെടുത്ത ചടങ്ങിൽ ഇക്കാര്യം തുറന്ന് പറഞ്ഞത്. കസബിന്റെ വിവരങ്ങൾ ഇന്ത്യയ്‌ക്ക് നൽകിയത് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്നും റഷീദ് തുറന്നടിച്ചു.
പാകിസ്താൻ പൗരനായ അജ്മൽ കസബിന്റെ വിവരങ്ങൾ നവാസ് ഷെരീഫ് ഇന്ത്യയ്‌ക്ക് കൈമാറിയതിലൂടെ വൻ ചതിയാണ് രാജ്യത്തോട് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. എന്നും ഇമ്രാൻ സർക്കാരിനോടൊപ്പം ഉണ്ടാകുമെന്നും ഇമ്രാന്റെ പ്രധാനമന്ത്രി സ്ഥാനം നിലനിർത്താൻ എന്ത് വേണമെങ്കിലും ചെയ്യുമെന്നും റഷീദ് കൂട്ടിച്ചേർത്തു. ഭീകര സംഘടനകളെ പാകിസ്താൻ പാലൂട്ടി വളർത്തുന്നുണ്ടെന്നാണ് മന്ത്രി ഇതോടെ വെളിപ്പെടുത്തിയത്.
പാകിസ്താൻ തീവ്രവാദി സംഘടനയായ ലഷ്‌കർ ഇ ത്വായ്ബയിലെ ഭീകരനായിരുന്നു അജ്മൽ കസബ്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ജീവനോടെ പിടിയിലായ ഏക ഭീകരൻ കസബാണ്. കസബ് ഒരു പാകിസ്താൻ പൗരനാണെന്ന കാര്യം പാകിസ്താൻ ആദ്യം നിഷേധിച്ചുവെങ്കിലും 2009 ജനുവരിയിൽ അക്കാര്യം അവർ ഔദ്യോഗികമായി സ്ഥിരീകരിച്ചു . മേയ് 3-നു് മുംബൈയിലെ ആർതർ റോഡ് ജയിലിലെ പ്രത്യേക കോടതി കൊലപാതകം, രാജ്യത്തിനെതിരെയുള്ള യുദ്ധം, ആയുധങ്ങൾ സൂക്ഷിക്കൽ, തുടങ്ങിയ കാരണങ്ങൾ ചുമത്തി കസബ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. മേയ് 6-ന് ഇതേ കോടതി നാല് കുറ്റങ്ങൾക്ക് വധശിക്ഷ, അഞ്ച് കുറ്റങ്ങൾക്ക് ജീവപര്യന്തം എന്ന രീതിയിൽ ശിക്ഷ പ്രഖ്യാപിച്ചു.
2011 ഫെബ്രുവരി 21 ന് മുംബൈ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. ഇതിനെ തുടർന്ന് വധശിക്ഷ റദ്ദുചെയ്യുന്നതിനായി കസബ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 21 ന് സുപ്രീംകോടതിയും കീഴ്‌ക്കോടതി വിധികൾ ശരിവെച്ചു. ഇതിനെതിരായി 2012 ആഗസ്റ്റ് 29 ന് സമർപ്പിച്ച പുന:പ്പരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി. തുടർന്ന് രാഷ്‌ട്രപതി പ്രണബ് മുഖർജി മുൻപാകെ കസബ് ദയാഹർജി സമർപ്പിച്ചുവെങ്കിലും നവംബർ 5 ന് അദ്ദേഹവും അത് നിരാകരിച്ചു. ഇതിനെ തുടർന്ന് അജ്മൽ കസബിനെ 2012 നവംബർ 21ന് രാവിലെ 7.30ന് പുനെയിലെ യെർവാദ ജയിലിൽ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി.
Comments