ന്യൂഡൽഹി : മെഡിക്കൽ വിദ്യാർത്ഥികൾ ചികിത്സാ രംഗത്തേക്ക് കടക്കുന്നതിന് മുൻപേ ചരക പ്രതിജ്ഞ എടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ. പുതുതായി പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സാധാരണയായി നടത്തിവരുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കിക്കൊണ്ട് ചരക പ്രതിജ്ഞ നടത്തേണ്ടത് അനിവാര്യമാണ്. മെഡിക്കൽ വിദ്യാർത്ഥികൾ അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കുകയും കമ്യൂണിറ്റി മെഡിസിൻ കോഴ്‌സിന്റെ ഭാഗമായി ഒരു ഗ്രാമത്തെ ദത്തെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യണമെന്ന് നിർദ്ദേശമുണ്ട്.
ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ചരക മഹർഷിയുടെ സംഭാവനകളും ഭാരതീയ വൈദ്യശാസ്ത്ര പൈതൃകവും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ ദേശീയ ആരോഗ്യ ബോർഡാണ് തീരുമാനിച്ചത്. ലോക വൈദ്യശാസ്ത്രത്തിന് ഭാരതം നൽകിയ സംഭാവനകൾ അറിഞ്ഞാകണം വിദ്യാർത്ഥികൾ വൈദ്യശാസ്ത്രം പഠിക്കേണ്ടതെന്നാണ് മെഡിക്കൽ ബോർഡ് അദ്ധ്യക്ഷൻ ഡോ. അരുൺ വാണീക്കർ പറഞ്ഞത്.
പാശ്ചാത്യ വൈദ്യശാസ്ത്രത്തിന് മുന്നേ തന്നെ ഭാരതീയമായ വൈദ്യശാസ്ത്ര പദ്ധതി കൊണ്ടുവന്ന ചരകനെയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ മാതൃകയാക്കേണ്ടതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. പ്രപഞ്ചത്തിന്റെ മുഴുവൻ ശുശ്രൂഷ ഏറ്റെടുത്ത ആയുർവ്വേദത്തിലധിഷ്ഠിതമായ കാഴ്ചപ്പാടാണ് ഭാരതീയ വൈദ്യാശാസ്ത്രത്തിന്റെ അടിത്തറ. ആധുനിക വൈദ്യശാസ്ത്രവിദ്യാർത്ഥികളും ഇന്ത്യൻ പാരമ്പര്യം തിരിച്ചറിയണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതലായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ ഇത് അംഗീകരിച്ചത്.















