ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യ വിവരത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നു നരേന്ദ്രമോദി. മൂന്നുദിവസത്തെ ഇന്ത്യാ സന്ദർശനം തുടങ്ങാനിരിക്കെയാണ് നഫ്ത്താലി ബെന്നറ്റിന് കൊറോണ സ്ഥിരീകരിക്കുന്നത്.
വേഗംസുഖം പ്രാപിച്ച് ഇന്ത്യയിലേക്ക് വരാനാകട്ടെയെന്ന് നരേന്ദ്രമോദി, ബെന്നറ്റിനോട് പറഞ്ഞു. കൊറോണയിൽ നിന്നും ബെന്നറ്റ് സുഖം പ്രാപിക്കുന്നുണ്ട്. ഫോൺ സംഭാഷണത്തിൽ ആഗോള സംഭവങ്ങൾ ചർച്ച ചെയ്യുകയും വിവിധ മേഖലയിലെ ഇന്ത്യ-ഇസ്രായേൽ സഹകരണം അവലോകനം ചെയ്യുകയും ചെയ്തു. ഇന്ത്യയിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി നഫ്ത്താലിയോട് പറഞ്ഞു.
ഏപ്രിൽ മൂന്നിനാണ് നഫ്ത്താലി ഇന്ത്യയിലേക്ക് വരാനിരുന്നത്. ഇന്ത്യയും ഇസ്രായേലും ബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തുകയും ഉഭയകക്ഷി ബന്ധം വിപുലീകരിക്കുകയും ചെയ്യുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ഒക്ടോബറിൽ ഗ്ലാസ്‌ഗോയിൽ നടന്ന യുഎൻ കാലാവസ്ഥ വ്യതിയാന കോൺഫറൻസിന്റെ വേദിയിലാണ് ഇരു നേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. അവിടെ വെച്ചാണ് മോദി ബെന്നറ്റിനെ ഇന്ത്യയിലേയ്‌ക്ക് ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചത്. തന്റെ സുഹൃത്തിന്റെ ക്ഷണം നിരസിക്കാനാകില്ലെന്ന് അറിയിച്ചാണ് നഫ്ത്താലി ബെന്നറ്റ് ഇന്ത്യാ സന്ദർശനത്തിന് ഒരുങ്ങിയത്.
Comments