ബെംഗളൂരു: കർണാടകയിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ പുതിയ അതിഥിയായി ഒരു സീബ്ര കൂടിയെത്തി. തിങ്കളാഴ്ച പുലർച്ചെയാണ് സീബ്ര കുഞ്ഞ് ജനിച്ച് വീണത്. ഇതോടെ പാർക്കിലെ സീബ്രകളുടെ എണ്ണം അഞ്ചായി.
പാർക്കിലെ കാവേരിയെന്ന സീബ്രയാണ് പ്രസവിച്ചത്. തിങ്കളാഴ്ച പുലർച്ചെ 3.45നായിരുന്നു പ്രസവം. നിലവിൽ കുഞ്ഞ് ആണാണോ പെണ്ണ് ആണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പാർക്ക് അധികൃതർ പറഞ്ഞു. വെറ്ററിനറി സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോൾ സീബ്ര കുഞ്ഞ് കഴിയുന്നത്.
‘അമ്മ സീബ്രയും കുഞ്ഞും ആരോഗ്യത്തോടെയുണ്ടെന്നും മികച്ച പരിചരണം ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ബയോളജിക്കൽ പാർക്ക് ഡെപ്യൂട്ടി ഡയറക്ടർ കെ. ഹരീഷ് പറഞ്ഞു.
മറ്റുള്ള മൃഗങ്ങളിൽ നിന്നും സീബ്രകളെ ഏറെ വ്യത്യസ്തമാക്കുന്നത് ശരീരത്തിലെ കറുത്ത വരകളാണ്. ജനനസമയത്ത് ഇവയ്‌ക്ക് ബ്രൗൺ നിറമായിരിക്കും. പിന്നീടാണ് കറുപ്പായി മാറുക. 12 മുതൽ 13 മാസം വരെയാണ് സീബ്രകളുടെ ഗർഭകാലം. ഇവയെ വരയൻ കുതിരകളെന്നും വിളിക്കാറുണ്ട്. ചർമ്മത്തിനായി പലപ്പോഴും വേട്ടയാടപ്പെടുന്നതിനാൽ രാജ്യത്ത് സംരക്ഷിക്കപ്പെടുന്ന മൃഗങ്ങളിലൊന്നാണ് സീബ്രകൾ.
Comments