ബാലകഥയിലെ നീണ്ട സ്വർണ തലമുടിയുള്ള രാജകുമാരിയുടെ പേരാണ് റപുൻസൽ. കഥകളിൽ കേട്ട റപുൻസൽ യഥാർത്ഥ ജീവിതത്തിലുമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ഏറ്റവും നീളൻ മുടിയുള്ള ഗുജറാത്തിലെ ഒരു കൗമാരക്കാരിയാണ് യഥാർത്ഥ ജീവിതത്തിലെ റപുൻസൽ. മുടിയുടെ നീളം കൊണ്ട് ഗിന്നസ് റെക്കോർഡിൽ വരെ ഇടംപിടിച്ചിട്ടുണ്ട് ഈ കൗമാരക്കാരി. അറിയാം നിലാൻഷി പട്ടേലിന്റെ മുടി വിശേഷങ്ങൾ.
അടുപ്പിച്ച് മൂന്ന് തവണയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയിഴകളുള്ള കൗമാരക്കാരി എന്ന ഗിന്നസ് റെക്കോർഡ് നിലാൻഷി പട്ടേൽ സ്വന്തമാക്കിയത്. 2018ലാണ് നിലാൻഷി ആദ്യമായി ഈ റെക്കോർഡ് സ്വന്തമാക്കിയത്. അന്ന് നിലാൻഷിയ്‌ക്ക് 16 വയസ്സായിരുന്നു പ്രായം. തുടർന്നുള്ള മൂന്ന് വർഷവും നിലാൻഷിയുടെ ഈ റെക്കോർഡ് ആരും മറികടന്നില്ല.
ആദ്യമായി റെക്കോർഡ് നേടിയപ്പോൾ, ഗുജറാത്തിൽ നിന്നുള്ള നിലാൻഷിയുടെ ബ്രൗൺ തലമുടിക്ക് 170.5 സെന്റി മീറ്റർ ആയിരുന്നു നീളം. അതായത് 5 അടി ഏഴ് ഇഞ്ച് നീളം. തന്നെക്കാൾ ഉയരം തന്റെ മുടിയ്‌ക്ക് ഉണ്ടായിരുന്നുവെന്നാണ് നിലാൻഷി പറയുന്നത്. ഇറ്റലിയിലെ ഒരു ലോക റെക്കോഡ് പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് നിലാൻഷിയുടെ റെക്കോഡ് മുടിയെക്കുറിച്ച് ലോകം അറിഞ്ഞത്.
2020 ജൂലൈയിൽ തന്റെ 18ാം വയസ്സിൽ നിലാൻഷി വീണ്ടും തന്റെ മുടി അളന്നപ്പോൾ, അൽപ്പം കൂടി നീട്ടം വെച്ച് അത് 200 സെന്റിമീറ്റായി വളർന്നിരുന്നു. അതായത് 6 അടി ആറ് ഇഞ്ച്. ഈ വർഷങ്ങളിൽ ഒന്നും തന്നെ നിലാൻഷി തന്റെ മുടി വെട്ടിയിരുന്നില്ല. എന്തുകൊണ്ടാണ് 12 വർഷക്കാലം മുടി മുറിയ്‌ക്കാതെ ഇരുന്നതെന്ന് നിലാൻഷിയോട് ചോദിച്ചപ്പോൾ, വളരെ രസകരമായ ഒരുത്തരമായിരുന്നു നിലാൻഷി പറഞ്ഞത്.
ആറ് വയസുമുതൽ നിലാൻഷി മുടി നീട്ടുകയാണ്. അതിന് കാരണം ചെറുപ്പത്തിൽ മുടിവെട്ടുകടയിൽ ഉണ്ടായ ദുരനുഭവം ആണെന്ന് നിലാൻഷി പറയുന്നു. ചെറുപ്പത്തിൽ ഒരു മോശം ഹെയർകട്ട് ലഭിച്ചതോടെ ഇനിയൊരിക്കലും മുടിവെട്ടില്ലെന്നായിരുന്നു നിലാൻഷിയുടെ ശപഥം. അത് എന്തായാലും ഒരു ലോക റെക്കോഡിന് വളമായി.
മുടിവെട്ടാറില്ലെങ്കിലും മുടി പരിപാലിക്കൽ വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു നിലാൻഷിക്ക്. ആഴ്‌ച്ചയിൽ ഒരിക്കലേ പെൺകുട്ടിക്ക് മുടികഴുകാൻ കഴിയൂ. അരമണിക്കൂർ എടുക്കം മുടിയുണങ്ങാൻ. പിന്നെയും ഒരു മണിക്കൂർ എടുത്താലെ മുടി ചീകിവെക്കാൻ കഴിയൂ എന്ന് നിലാൻഷി പറയുന്നു.
ഇപ്പോൾ, കൗമാരംവിട്ട് യൗവനത്തിലേയ്‌ക്ക് കാലെടുത്തു വെച്ച നിലാൻഷി, തനിക്ക് ലോക റെക്കോർഡ് വരെ സമ്മാനിച്ച നീളമുള്ള മുടി വെട്ടിയിരിക്കുകയാണ്. ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന മുടി മുറിച്ചതിൽ സങ്കടമുണ്ടെങ്കിലും, തന്റെ പുതിയ ലുക്ക് ഇഷ്ടമായി എന്നാണ് നിലാൻഷി പറയുന്നത്. ഗിന്നസ് റെക്കോർഡിൽ ആരാണ് തന്റെ സ്ഥാനത്തേയ്‌ക്ക് എത്തുക എന്നറിയാൻ കാത്തിരിക്കുകയാണെന്നും നിലാൻഷി പറയുന്നു.
മുടികൊണ്ട് തനിക്ക് തിരിച്ചടികൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് നിലാൻഷി പറയുന്നു. സാധാരണ എല്ലാവർക്കും ഉള്ള പ്രശ്നങ്ങളെ തനിക്കും ഉണ്ടായിരുന്നുള്ളൂ. കായിക മത്സരങ്ങളിൽ പോലും വളരെ സിമ്പിളമായി പങ്കെടുത്തിട്ടുണ്ട്. മുടി ഇനിയും വളർത്തുമെന്നും കുറച്ച് നാൾ പുതിയ ലൂക്ക് ആസ്വദിക്കുമെന്നും നിലാൻഷി പറയുന്നു.
Comments