കോഴിക്കോട് : താമരശ്ശേരിയിൽ ഭാര്യയ്‌ക്കും മകൾക്കും ഭർത്താവിന്റെ ക്രൂരമർദ്ദനം. മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു. താമരശ്ശേരി സ്വദേശിനി ഫിനിയയ്‌ക്കും ഒൻപതുവയസ്സുള്ള മകൾക്കും നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മകൾ സൈക്കിൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭർത്താവ് ഷാജി ആക്രമിച്ചതെന്നാണ് ഫിനിയ പറയുന്നത്. സൈക്കിൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഷാജി സാദ്ധ്യമല്ലെന്ന് പറഞ്ഞ് കുട്ടിയെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് തിളച്ചവെള്ളം എടുത്ത് ദേഹത്തേക്ക് ഒഴിച്ചു. മർദ്ദനം തടയാൻ ശ്രമിച്ച ഫിനിയയ്‌ക്കും മർദ്ദനമേറ്റു. ഭർത്താവ് ചെവികടിച്ചു പറിച്ചെന്നാണ് ഫിനിയയുടെ പരാതിയിൽ പറയുന്നത്.
തിളച്ചവെള്ളം വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ പരാതിയിൽ ഷാജിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം തന്നെ ഷാജി പണം ആവശ്യപ്പെട്ട് മർദ്ദിച്ചുവരികയാണെന്നും ഫിനിയ പറയുന്നു. സംഭവത്തിൽ ചൈൽഡ് ലൈൻ സിഡബ്ല്യൂസിയ്‌ക്ക് റിപ്പോർട്ട് നൽകും.
Comments