ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തി വ്യൂ പോയിന്റ് ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഗുജറാത്തിലെത്തും. രാവിലെ ഒൻപത് മണിയ്ക്കാണ് വ്യൂ പോയിന്റിന്റെ ഉദ്ഘാടനം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ, ടൂറിസം മന്ത്രി പൂർണേഷ് മോദി എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുക്കും.
നാദബെട്ടിലെ നാദേശ്വരി മാതാ ക്ഷേത്രവും അമിത് ഷാ സന്ദർശിക്കും. ബനസ്കന്ത ജില്ലയിലെ നാദാബെറ്റിലാണ് ഇന്ത്യ-പാക് അതിർത്തി വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. സീമാദർശൻ എന്ന വ്യൂ പോയിന്റ്, സാധാരണക്കാർക്കും വിനോദസഞ്ചാരികൾക്കും ഇന്ത്യ-പാക് അതിർത്തിയിലെ ജീവിതം നേരിട്ട് കാണാനുള്ള അവസരം നൽകും.
125 കോടി രൂപയാണ് സീമാ ദർശന്റെ നിർമ്മാണ ചെലവ്. വിനോദസഞ്ചാരികൾക്കായി ധാരാളം കടകളും, ഭക്ഷണശാലകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ പാർക്കിംഗ് ഗ്രൗണ്ടും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 500 പേർക്ക് ഒന്നിച്ച് ഇരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയവും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. കൂടാതെ, വിനോദസഞ്ചാരികൾക്കായി മ്യൂസിയം, ലേസർ ഷോ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇതിനോട് ചേർന്ന്, രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള ആദരാഞ്ജലിയായി അജയ് പ്രഹാരി സ്മാരകം നിർമ്മിക്കും. ഇവിടെ ത്രിവർണ്ണ പതാക 40 അടി ഉയരത്തിൽ ഉയർത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 5000 ആളുകളെ വരെ ഉൾക്കൊള്ളാൽ സാധിക്കുന്ന പരേഡ് ഗ്രൗണ്ടും ഇവിടുത്തെ സൗകര്യങ്ങളിൽ ഒന്നാണ്.
Comments