വിഷുക്കണിയും കൈനീട്ടവുമാണ് വിഷുവുമായി ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങളിൽ ഏറെ പ്രധാനം. മുതിർന്ന തലമുറയോട് കാണിക്കുന്ന ആദരവായി കൈനീട്ടം വാങ്ങി കാൽതൊട്ട് വന്നിക്കുന്നതിലൂടെ വലിയൊരു പാരമ്പര്യമാണ് നാം കാത്തുസൂക്ഷിക്കുന്നത്. ഇന്ന് ആ സങ്കൽപം പുതുതലമുറയെ ഓർമ്മിപ്പിക്കേണ്ടിവരുമ്പോൾ നാം നീതിപുലർത്തുന്നത് കേരളത്തിന്റെ എളിമയുടെ സംസ്‌കാരങ്ങളോടാണ്.
ഗൃഹാതുര സങ്കൽപങ്ങളിലെ നിറസാന്നിദ്ധ്യമാണ് എന്നും വിഷു. കൊന്നപ്പൂക്കളും, കണിവെള്ളരിയും, കൈനീട്ടവുമില്ലാതെ മലയാളിക്കെന്ത് വിഷുക്കാലം. ഒരു കുടുംബത്തിലെ ഐശ്വര്യം തന്നെയാണ് വിഷുക്കണിയൊരുക്കലിലൂടെ തെളിയുന്നത്. കേവലം ഒരു വിശ്വാസം എന്നതിലുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഉദാത്തമായ ബന്ധത്തെ വിഷുക്കണി പ്രതിനിധാനം ചെയ്യുന്നു. ശ്രീകൃഷ്ണന്റെ വിഗ്രഹം, ഓട്ടുരുളിയിൽ ധാന്യങ്ങൾ, ഫലങ്ങൾ, വാൽകണ്ണാടി, ഗ്രന്ഥങ്ങൾ, കണിക്കൊന്ന, സിന്ദൂരച്ചെപ്പ് തുടങ്ങിയവയൊക്കെ ചേർത്താണ് നാം വിഷുക്കണി ഒരുക്കുന്നത്്. സമ്പൽ സമൃദ്ധിയിലുള്ള പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും നിലനിൽപിന്റെ പ്രതീകമാണ് വിഷുക്കണി.
വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുന്നത്. അടുത്ത തലമുറയ്‌ക്കും സമൃദ്ധിയും ഐശ്വര്യവും കൈവരട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് അവർക്കും കൂടി സമ്പത്തുകൾ കൈമാറുകയെന്ന ഉദാത്തമായ സങ്കല്പമാണ് വിഷുക്കൈനീട്ടം നൽകുന്നതിന് പിന്നിലുള്ളത്. സൂര്യന്റെ മീനരാശിയിൽ നിന്ന് മേടരാശിയിലേക്കുള്ള സംക്രമദിവസമാണ് വിഷു. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷു. കൂടാതെ ശ്രീകൃഷ്ണന്റെ അരഞ്ഞാണമാണ് കണിക്കൊന്നപൂവെന്നും മറ്റൊരു ഐതിഹ്യം.
രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചെന്നും ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യൻ നേരേ ഉദിച്ചുള്ളൂ എന്നുമാണ് മറ്റൊരു ഐതീഹ്യം. ഈ സംഭവത്തിൽ ജനങ്ങൾക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത് എന്നും പറയപ്പെടുന്നു. എല്ലാ ദുരന്തങ്ങളിൽ കഷ്ടതകളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുകയാണ് വിഷുക്കാലത്തിലൂടെ വീണ്ടും മലയാള മണ്ണ്.














