ഭോപ്പാൽ: ഹനുമാൻ ജയന്തി ഘോഷയാത്രയെ പൂക്കൾ വിതറി വരവേറ്റ് മുസ്ലീം സമൂഹം. ഭോപ്പാലിലാണ് സാമുദായിക മൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രകടമായ ഉദാഹരണമായി മുസ്ലീംസമൂഹം രംഗത്തെത്തിയത്. ഘോഷയാത്രയെ വരവേൽക്കാൻ ഒരു സംഘം മുസ്ലീങ്ങൾ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു.
ഹനുമാൻ സ്വാമിയുടെ വലിയ ഛായാചിത്രവുമായി എത്തിയ ഘോഷയാത്രയിൽ നിരവധി മുസ്ലീങ്ങൾ അവരുടെ വീടുകളുടെ മുകളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തുന്നതും കാണാമായിരുന്നു. കനത്ത സുരക്ഷയിലാണ് ഘോഷയാത്ര മുന്നോട്ടുപോകുന്നത്. രാമനവമി ഘോഷയാത്രകൾക്ക് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കാഴ്ചക്കാരുടെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചിത്രീകരിച്ചിരുന്നു.
ഹിന്ദുസമൂഹവുമായി പരമ്പരാഗതമായി നിലനിൽക്കുന്ന സാഹോദര്യം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ മുന്നിട്ടിറങ്ങിയതെന്ന് ഇവർ പറഞ്ഞു. ഭോപ്പാൽ നഗരത്തിലെ ഹിന്ദു മുസ്ലീം സാഹോദര്യം നിലനിർത്തുകയെന്ന ഉദ്ദേശ്യവും ഉണ്ടെന്ന് ഇവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച രാമനവമി ഘോഷയാത്ര നടന്നപ്പോഴും സാമുദായിക ഐക്യത്തിന്റെ ഉദാഹരണമായി ഏതാനും മുസ്ലീം യുവാക്കൾ രംഗത്തെത്തിയിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് കുടിവെളള ബോട്ടിലുകൾ വിതരണം ചെയ്തും അവരെ ആശ്ലേഷിച്ചും ഇവർ സന്തോഷം പങ്കുവെച്ചിരുന്നു.
രാജ്യത്തിന്റെ പല ഭാഗത്തും മതമൗലിക വാദികൾ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയും ഹനുമൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെയും കല്ലെറിയുകയും ഡൽഹിയിൽ ഉൾപ്പെടെ അക്രമം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് മദ്ധ്യപ്രദേശിലെ മുസ്ലീം സമൂഹത്തിന്റെ പുഷ്പവൃഷ്ടിയുടെ വാർത്തകളും പുറത്തുവരുന്നത്.
Comments