തിരുവനന്തപുരം: വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കാൻ അനുമതിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആന്റണി രാജു അറിയിച്ചു. ഇത് സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് മന്ത്രി നിർദ്ദേശം നൽകി.
വാഹനങ്ങളുടെ മുന്നിലെ സേഫ്റ്റി ഗ്ലാസുകളിൽ കുറഞ്ഞത് 70 ശതമാനവും, വശങ്ങളിലെ ഗ്ലാസുകളിൽ 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹനചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹങ്ങളുടെ ഗ്ലാസുകളിൽ ഒട്ടിക്കരുതെന്നും കോടതി വിധിയുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ നിയമം ദുർവ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം നിലനിന്നതിനാലാണ് മന്ത്രി വിശദീകരണം നൽകിയത്.
ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോൾ വാഹനങ്ങളിലെ ഗ്ലാസുകളിൽ സൺഫിലിം ഉപയോഗിക്കാൻ നിയമം അനുവദിക്കില്ലെന്നും, ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ട്രാസ്‌പോർട്ട് കമ്മീഷണറോട് നിർദ്ദേശിച്ചു.
Comments