ഒരു പേരിൽ എന്തിരിക്കുന്നു. വിഖ്യാത സാഹിത്യകാരൻ ഷേക്‌സ്പിയർ ലോകത്തോട് ചോദിച്ച ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. എന്നാൽ അങ്ങനെ ചോദിക്കാൻ വരട്ടെ. പേരിടലിലും ഉണ്ട് കാര്യം. ഒരു പേരിന് ലക്ഷങ്ങളുടെ മൂല്യമുണ്ടെന്ന് തെളിയിക്കുകയാണ് ഒരു യുവതി. അമേരിക്കകാരിയായ ഈ യുവതി കുട്ടികൾക്ക് പേരിടാൻ വേണ്ടി ലക്ഷങ്ങളാണ് ഫീസായി വാങ്ങുന്നതെന്ന് പറയുമ്പോൾ അത്ഭുതതോടെയല്ലാതെ കേട്ടിരിക്കാനാവില്ല. എന്നാൽ ഇത് സത്യമാണ്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു പ്രൊഫഷണൽ ബേബി നെയ്മറായ ടെയ്‌ലർ എ. ഹംഫ്രിയാണ് ഒരു കുഞ്ഞിന് പേരിടാൻ ലക്ഷക്കണക്കിന് രൂപ വാങ്ങുന്നത്.
1.14 ലക്ഷം രൂപ വരെ ഒരു പേരിടുന്നതിന് പ്രതിഫലമായി ടെയ്ലറിന് ലഭിക്കും. 1500 ഡോളർ മുതൽ 10,000 ഡോളർ വരെയാണ് ടെയ്‌ലറിന്റെ ഫീസ്. എന്നാൽ ചിലർ നല്ല പേരിടാൻ ഏഴ് ലക്ഷം രൂപ വരെ നൽകാറുണ്ടെന്ന് ഇവർ പറഞ്ഞു. ഏറ്റവും കുറവ് ഏകദേശം 40000 രൂപയുടെ സേവനമാണ്.
‘വാട്‌സ് ഇൻ എ ബേബി നേയിം’ എന്ന ഇവരുടെ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നുണ്ട്. അതിലൂടെയാണ് പേരിടൽ സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ നൽകുന്നത്. ഫോൺകോണിലൂടെയും മാതാപിതാക്കൾ പൂരിപ്പിച്ച് നൽകുന്ന ഫോം വഴിയെല്ലാമാണ് ഈ സേവനം ലഭ്യമാക്കുന്നത്. തുക അനുസരിച്ച് പേര് തീരുമാനിക്കും. മാതാപിതാക്കളുടെ കുടുംബം മഹിമ, ബിസിനസ് ഇതൊക്കെ പരിഗണിച്ച് ബ്രാൻഡ് പേരുകളാണ് കുട്ടികൾക്ക് നൽകുക.
എന്നാൽ 33 കാരിയായ ടെയ്ലർ ഹംഫ്രി എങ്ങനെയാണ് ഈ മേഖലയിലേക്ക് എത്തിയത് എന്ന ചോദ്യം ബാക്കി നിൽക്കുകയാണ്. 2015 ൽ തന്റെ കുഞ്ഞുങ്ങളുടെ പേരും അവയുടെ അർത്ഥങ്ങളും ഹംഫ്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധ നേടിയതോടെയാണ് ടെയ്‌ലറിന്റെ ജീവിതം മാറാൻ ആരംഭിച്ചത്. 2018 ഓടെ ഇവർ പേരിടാൻ മാതാപിതാക്കളെ സഹായിച്ചു തുടങ്ങി. എല്ലാ പേരുകളും മാതാപിതാക്കൾക്ക് ഇഷ്ടപെടണമെന്നില്ല. എങ്കിലും ഇതിനോടകം നിരവധി കുഞ്ഞുങ്ങൾക്ക് ടെയ്‌ലർ പേര് നൽകിക്കഴിഞ്ഞു.














