‘സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി മടുത്തു’… എന്ന് പറയാത്തവരായി ആരുമുണ്ടാകില്ല. ഇതാണ് സ്ഥിതിയെങ്കിൽ അങ്ങനെ പറഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ. ഓഫീസുകളിലെ നൂലാമാലകളും ജീവനക്കാരില്ലാത്തതും കാലത്താമസവും ഓർക്കുമ്പോൾ പലരും അവിടേക്ക് പോകാൻ തന്നെ മടിക്കും. സാധാരണക്കാർ മണിക്കൂറുകളോളം യാത്ര ചെയ്ത് സെക്രട്ടറിയേറ്റിലെത്തുമ്പോൾ ജീവനക്കാർ സ്ഥലത്തില്ലെന്ന മറുപടിയാണ് ഏറെയും ലഭിക്കുന്നത്. എന്നാലിതാ ഇതിന് കടിഞ്ഞാണിടുകയാണ് സംസ്ഥാന സർക്കാർ. ചുരുക്കി പറഞ്ഞാൽ സർക്കാർ ജീവനക്കാരെ ഇരുത്തി ജോലി ചെയ്യിക്കാനൊരുങ്ങുകയാണ്. ഇത് ആദ്യം നടപ്പാക്കുന്നത് സെക്രട്ടറിയേറ്റിൽ തന്നെയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും ഈ സംവിധാനം നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. .
സർക്കാർ ജീവനക്കാരെ പൂർണമായും സെൻസർ വലയത്തിലാക്കുന്ന പഞ്ചിങ്ങ് അക്സസ് കൺട്രോൾ സിസ്റ്റം ഉടൻ പ്രാബല്ല്യത്തിൽ വരും. ജീവനക്കാർ ഏഴു മണിക്കൂറും സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ജോലികൾ നടത്താതെ ജീവനക്കാർ പലപ്പോഴും മുങ്ങുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഏഴു മണിക്കൂറും സീറ്റിലിരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. മറ്റ് ആവശ്യങ്ങൾക്ക് വകുപ്പുകളിലേക്കും മറ്റും പോവുകയാണെങ്കിൽ അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാൽ മാത്രമേ അവധി എന്ന നിബന്ധന ഒഴിവായിക്കിട്ടുകയുള്ളു.
രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് സെക്രട്ടേറിയറ്റിലെ ഓഫീസുകളുടെ പ്രവർത്തന സമയം. നിലവിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ രാവിലെയും വൈകിട്ടും പഞ്ച് ചെയ്യണമെന്നത് നിർബന്ധമാണ്. പഞ്ച് ചെയ്ത ശേഷം പുറത്തുപോകുന്നതിന് തടസ്സമില്ല. ഗേറ്റിൽ സുരക്ഷാ ജീവനക്കാർ ഉദ്യോഗസ്ഥരെ തടയാറുമില്ല. വൈകി എത്തുന്നതിനും നേരത്തെ പോകുന്നതിനും 300 മിനിറ്റ് വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ തോന്നുന്ന പോലെ സർക്കാർ ജീവനക്കാർക്ക് ഇറങ്ങിപ്പോകാൻ സാധിക്കില്ല. 34 വകുപ്പുകളിലേയും ജീവനക്കാർ സെൻസർ അധിഷ്ഠിതമായ വാതിലിലൂടെ അകത്തേയ്‌ക്ക് കടക്കുമ്പോൾ തന്നെ ഹാജർ രേഖപ്പെടുത്തും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണം വാങ്ങിയത്. ആദ്യ ഗഡുവായ 56 ലക്ഷം രൂപ കെൽട്രോണിന് കൈമാറി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ സംവിധാനം പ്രവർത്തനക്ഷമമാകും. കൊച്ചി മെട്രോയിൽ കയറാനായി പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തോട് സമാനമാണ് സെക്രട്ടേറിയേറ്റിലെ ആക്‌സസ് കൺട്രോൾ സംവിധാനം. ജീവനക്കാരുടെ കൈവശമുള്ള കാർഡ് ഒരു പ്രത്യേക സ്ഥലത്ത് സൈ്വപ്പ് ചെയ്യുമ്പോൾ വാതിലിന് മുൻപിലുള്ള തടസം നീങ്ങുന്ന തരത്തിലാണ് ഇത് പ്രവർത്തിക്കുക. സെക്രട്ടേറിയേറ്റിലെ എല്ലാ ഓഫീസുകളുടെ പ്രവേശന കവാടത്തിലും ഈ സംവിധാനം സ്ഥാപിക്കും.
പഴയ പഞ്ചിങ് കാർഡിന് പകരം പുതിയ കാർഡ് ജീവനക്കാർക്ക് നൽകും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്ക് കയറാനുള്ള വാതിൽ തുറക്കുകയുള്ളു. പുറത്തുപോകുമ്പോഴും ഇത് ബാധകമാണ്. തിരികെയെത്തുന്നത് അരമണിക്കൂറിന് ശേഷം ആണെങ്കിൽ അത്രയും സമയം ജോലി ചെയ്തില്ല എന്ന് കണക്കാക്കും. വിവരം ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കിലേക്ക് കൈമാറുകയും ചെയ്യും. ആക്‌സസ് കൺട്രോൾ സിസ്റ്റം വരുന്നതോടെ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തും. ഒരിക്കൽ അത് രേഖപ്പെടുത്തിയാൽ സ്വാധീനം ഉപയോഗിച്ച് അവധി മാറ്റാനും സാധിക്കില്ല. അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കണം. പുതിയ സംവിധാനം വരുന്നതോടെ രാവിലെ ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ ഉച്ചയൂണിന് മാത്രമേ ജീവനക്കാർക്ക് പുറത്തിറങ്ങാൻ കഴിയു. കൈവശമുള്ള ആക്‌സസ് കാർഡ് ഉപയോഗിച്ചാണ് ഓഫിസിലേക്ക് കയറുന്നതും ഇറങ്ങുന്നതും.
സർക്കാർ സംവിധാനമൊക്കെ കൊണ്ടുവന്നാലും അത് തകർക്കാൻ യൂണിയൻകാർ തന്നെ മുൻ കൈ എടുക്കില്ലേ എന്നാണ് പൊതുജനങ്ങൾ ചോദിക്കുന്നത്. ശക്തമായ യൂണിയനുകൾ ഉള്ളപ്പോൾ ഇതൊക്കെ വെറും ഗിമ്മിക്കായിരിക്കുമെന്നും പൊതുജനങ്ങൾ പറയുന്നുണ്ട്. മാത്രമല്ല ഒരു പ്രശ്‌നം വരുമ്പോൾ സ്വന്തം യൂണിയൻകാരെ സർക്കാർ സംരക്ഷിക്കുമെന്നും അവർക്കറിയാം.. പദ്ധതികൾ കുറെ കൊണ്ടുവന്നിട്ട് പലതും ജലരേഖയായി അവസാനിച്ചതു പോലെയാകുമോ ഇതെന്നും ചോദ്യമുയരുന്നുണ്ട്. എന്തായാലും കാത്തിരുന്നു കാണാം.. പൊതുജനമാണോ യൂണിയനുകളാണോ വിജയിക്കുകയെന്ന്…
Comments