തിരുവനന്തപുരം ; സ്പേസ് പാർക്കിൽ ജൂനിയർ കൺസൽട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ കഴിയില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് . സ്വപ്നയ്ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് നൽകിയ കത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. തുക തിരിച്ചു പിടിക്കുന്നതിന് കെഎസ്ഐടിഐഎൽ നിയമോപദേശം തേടി. തുക തിരിച്ചടയ്ക്കാതെ, കെഫോൺ പദ്ധതിക്കായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്നാണ് സ്ഥാപനത്തിന്റെ തീരുമാനം.
സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസിയാണ്. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വർണക്കടത്തു കേസിൽ സ്വപ്ന പ്രതിയാകുകയും ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്ഐടിഐഎൽ എംഡി അടിയന്തിരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകി.
പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎൽ ചെയർമാനുമായിരുന്ന എം.ശിവശങ്കർ, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുക ഈടാക്കണമെന്നും ശുപാർശ ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്നു തിരിച്ചു പിടിക്കണമെന്ന് നിർദേശിച്ചിരുന്നു .
Comments