ന്യൂഡൽഹി: ബ്രിട്ടണിലെ എല്ലാ മേഖലകളിലും ഇന്ത്യൻ പൗരന്മാർ നൽകുന്ന സംഭാവന അമൂല്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. വാക്‌സിന്റെ കാര്യത്തിലും മരുന്നുകളുടെ കാര്യത്തിലും ഇന്ത്യ തങ്ങളുടെ മേന്മ തെളിയിച്ചുകഴിഞ്ഞു. താൻ കുത്തിവെച്ചത് ഇന്ത്യൻ നിർമ്മിത വാക്‌സിനായിരുന്നുവെന്നും ബോറിസ് ജോൺസൻ പറഞ്ഞു. ഇന്ത്യയിലെ തൊഴിലാളികൾ അതീവ സമർത്ഥരാണ് അവരെ ഒരു കാരണവശാലും തടയില്ല. ഏവർക്കും ബ്രിട്ടണിലേക്ക് സ്വാഗതമെന്നും ബോറിസ് ജോൺസൻ പറഞ്ഞു.
ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും ഏകാധിപത്യ ഭരണത്തിൻ കീഴിലാണ്. എന്നാൽ 135 കോടി ജനങ്ങൾ വസിക്കുന്ന ജനാധിപത്യ ഇന്ത്യ ഒരു അത്ഭുതമായി നിലകൊള്ളുന്നു. ഇതാണ് നാം ആഘോഷിക്കേണ്ടത്. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ബന്ധം വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുകയാണെന്നും ബോറിസ് ജോൺസൻ പറഞ്ഞു.
ശാസ്ത്രസാങ്കേതിക രംഗത്തും ഇന്ത്യ ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത സംഭാവനകളാണ്. കൊറോണ വാക്‌സിൻ രംഗത്തും ഒക്‌സ്‌ഫോഡ് ആസ്ട്രാ സെനേകയും സെറം ഇൻസ്്്റ്റിറ്റിയൂട്ടും കൈകോർത്തതിലൂടെ ആഗോള തലത്തിൽ ഒരു കോടിയിലേറെ പേർക്ക് ഗുണം ലഭിച്ചുവെന്നും ഇന്ത്യ ലോകത്തിന്റെ ഫാർമസിയാണെന്ന നരേന്ദ്രമോദിയുടെ വിശേഷണം സത്യമാണെന്ന് തിരിച്ചറിയുന്നതായും ബോറിസ് ജോൺസൻ പറഞ്ഞു.















