കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചനാ കേസിലും അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എഡിജിപി ശ്രീജിത്തിനെ മാറ്റിയതിൽ ആശങ്കയുണ്ടെന്ന് ഡബ്ല്യൂസിസി. സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴുണ്ടാകുന്ന ഈ മാറ്റത്തിൽ ആശങ്കയുണ്ടെന്ന് ഡബ്ല്യൂ സിസി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡബ്ല്യൂ സിസി സർക്കാരിനെതിരെ വിമർശനവുമായി എത്തിയത്.
എല്ലാവിധ പ്രതീക്ഷകളും അട്ടിമറിക്കുന്ന വിധമാണ് പോലീസ് തലപ്പത്തുണ്ടായ അഴിച്ചുപണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണെന്നും ആശങ്കയുണ്ടെന്നും ഡബ്ലൂസിസി പറയുന്നു. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും ട്രാൻസ്പോർട്ട് കമ്മീഷണറായാണ് ശ്രീജിത്തിനെ നിയമിച്ചത്.
കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമായിരുന്നു പുറത്തുവന്ന തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഡബ്ല്യൂസിസി പറയുന്നു.
Comments