കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ ശക്തമായ താക്കീതുമായി താലിബാൻ. അയൽരാജ്യങ്ങളിൽ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങൾ ഒരു രീതിയിലും വച്ചുപൊറുപ്പിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു. അഫ്ഗാനിലെ കുനാർ, ഖോസ്ത് മേഖലകളിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ 12ഓളം പേർ കൊല്ലപ്പെട്ടതായാണ് വിവരം.
തങ്ങൾ പലരിൽ നിന്നും പല തരത്തിലുമുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, ഇനി ശക്തമായ തിരിച്ചടി നൽകുമെന്നുമാണ് താലിബാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘ ഞങ്ങൾ ലോകത്തിൽ നിന്നും ചില അയൽക്കാരിൽ നിന്നും പല പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നുണ്ട്. കുനാറിലെ ഞങ്ങളുടെ സ്ഥലത്ത് നടത്തിയ അധിനിവേശം അതിന് ഉദാഹരണമാണ്. കയ്യേറ്റം ഞങ്ങൾ ഒരു രീതിയിലും ക്ഷമിക്കില്ല. ഇപ്പോൾ നടത്തിയ ആക്രമണത്തിലും ഞങ്ങൾ തത്കാലം നിശബ്ദത പാലിക്കുകയാണ്. ദേശീയ താത്പര്യങ്ങൾ മുൻനിർത്തിയാണത്. പക്ഷേ ഇനി ഇതായിരിക്കില്ല സമീപനമെന്നും’ മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു.
എന്നാൽ അതിർത്തി കടന്ന് വ്യോമാക്രമണം നടത്തിയെന്ന വാർത്ത പാകിസ്താൻ നിഷേധിച്ചു. ‘ ഈ വ്യോമാക്രമണത്തിൽ ഞങ്ങൾക്ക് പങ്കില്ല. അഫ്ഗാനും പാകിസ്താനും സഹോദര രാജ്യങ്ങളാണ്. രണ്ട് രാജ്യങ്ങളിലേയും ഭരണകൂടവും ജനങ്ങളും തീവ്രവാദത്തെ ഗുരുതരമായ ഭീഷണിയായി കണക്കാക്കി, ആ വിപത്തിനെ ഇല്ലാതാക്കാൻ പരിശ്രമിക്കുകയാണ്. അതുകൊണ്ടു തന്നെ അതിർത്തി കടന്നുള്ള ഭീകരതയെ നേരിടാൻ രണ്ട് രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും’ പാകിസ്താൻ വിദേശകാര്യ വക്താവ് പറഞ്ഞു.
Comments