ഹൃദയമില്ലാതെ മനുഷ്യന് ജീവിക്കാൻ സാധിക്കുമോ ? എന്തൊരു ചോദ്യമാണല്ലേ… ഹൃദയമില്ലങ്കിൽ എങ്ങനെയാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തുക… ഓക്‌സിജൻ അടങ്ങിയിരിക്കുന്ന രക്തം എത്തിയില്ലെങ്കിൽ ശരീരം ചലനമറ്റു പോകില്ലേ.. ഇങ്ങനെ കുറെയേറെ സംശയങ്ങൾ ഉണ്ടാകും. നമ്മൾ ഉറങ്ങുമ്പോൾ പോലും പ്രവർത്തിക്കുന്ന ഹൃദയം നിലച്ചാൽ അതിനർത്ഥം മരണം സംഭവിച്ചു എന്നാണ്.
എന്നാൽ ഹൃദയം ഇല്ലാതെയും ജീവിച്ച ഒരാളുണ്ട്. ഹൃദയമിടിപ്പും നാഡീസ്പന്ദനവും ഇല്ലാതിരുന്ന ഒരാൾ.. പഴയ മുത്തശ്ശി കഥകളിലെ പ്രേതമോ പിശാചോ ഒന്നും അല്ല അമേരിക്കൻ സ്വദേശിയായ ക്രെയ്ഗ് ലൂയിസ് എന്ന 55 കാരൻ. അമിലോയിഡോസിസ് എന്ന മാരക അസുഖം ബാധിച്ചാണ് ക്രെയ്ഗിനെ ടെക്‌സസിലുള്ള ആശുപത്രിയിൽ എത്തിക്കുന്നത്. ലോകത്ത് പത്ത് ലക്ഷത്തിൽ താഴെ ആളുകൾക്ക് ബാധിക്കുന്ന അപൂർവ്വ രോഗമായതിനാൽ തന്നെ കൃത്യമായ ചികിത്സകൾ ഒന്നും ഇല്ല. രോഗികളുടെ ഹൃദയസ്പന്ദനം കൃത്യമാക്കാൻ പേസ് മേക്കർ സ്ഥാപിക്കുകയാണ് പതിവ്. എന്നാൽ ക്രെയ്ഡിന്റെ അവസ്ഥ അതീവ ഗുരുതരമായതിനാൽ അതിനും സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഇനി 12 മണിക്കൂർ മാത്രമേ ക്രെയ്ഗ് ജീവിക്കുകയുളളൂ എന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം.
എന്നാൽ അത്ര പെട്ടെന്നൊന്നും തന്റെ ഭർത്താവിനെ മരണത്തിന് വിട്ടുകൊടുക്കാൻ ക്രെയ്ഗിന്റെ ഭാര്യ തയ്യാറായിരുന്നില്ല. അവർ ടെക്‌സസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സർജൺ ഡോ. ബില്ലി കോണിനെ കാണാനെത്തി. തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇതായിരുന്നു ലോകത്തെ ഞെട്ടിച്ച കണ്ടുപിടിത്തത്തിലേക്ക് നയിച്ച ആ നിർണായക സംഭവം.
മനുഷ്യ ഹൃദയത്തെ മാറ്റി സ്ഥാപിക്കാനോ നന്നാക്കാനോ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു അദ്ദേഹം. ഡോ. കോണും സുഹൃത്തായ ഡോ ബഡ് ഫ്രേസിയറും ചേർന്ന് കണ്ടിന്യുവസ് ഫ്‌ലോ എന്ന ഉപകരണം നിർമ്മിച്ചിരുന്നു. ഹൃദയസ്പന്ദനമോ, നാഡീസ്പന്ദനമോ ഇല്ലാതെ മനുഷ്യജീവൻ നിലനിർത്താൻ കഴിയുന്ന ഉപകരണം. മനുഷ്യനിൽ പരീക്ഷിക്കുന്നതിന് മുന്നോടിയായി മറ്റ് ജീവികളിൽ ഡോക്ടർമാർ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 38 പശുക്കിടാങ്ങളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. അത് വിജയകരമായതോടെ മനുഷ്യനിൽ പരീക്ഷിക്കാൻ തീരുമാനിച്ചു.
ക്രെയ്ഗ് ലെവിസിന്റെ ഹൃദയം നീക്കം ചെയ്ത ശേഷം പുതിയ ഉപകരണം സ്ഥാപിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസത്തിനകം ഇയാൾ ആരോഗ്യസ്ഥിതി വീണ്ടെടുത്തു. ശസ്ത്രക്രിയയ്‌ക്ക് മുൻപ് കോമയിലായിരുന്നു ക്രെയ്ഗ് ലൂയിസ് അതിന് ശേഷം എഴുന്നേറ്റ് ഇരിക്കുകയും സംസാരിക്കുകയും ചെയ്തു.
ക്രെയ്ഗിന്റെ പൾസ് പരിശോധിച്ച ഡോക്ടർമാർ പോലും ഞെട്ടിപ്പോയി. നാഡീസ്പന്ദനത്തിന് പകരം ഒരു മൂളൽ മാത്രമാണ് കേട്ടത്. എന്നാൽ കണ്ടിന്യുവസ് ഫ്‌ലോ എന്ന ഉപകരണത്തിന്റെ സഹായത്തോടെ രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങിലേക്കും എത്തി. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായെങ്കിലും അതേ വർഷം ഏപ്രിലിൽ ക്രെയ്ഗ് ലൂയിസ് മരിച്ചു. കരൾ, വൃക്ക സംബന്ധമായ രോഗങ്ങൾ ബാധിച്ചാണ് ക്രെയ്ഗ് മരിച്ചത്. അങ്ങനെ ഹൃദയം ഇല്ലാതെ ഒരു മാസത്തോളം ജീവിച്ച ഏക വ്യക്തിയായി ക്രെയ്ഗ് ലൂയിസ്.














