കോഴിക്കോട്: ഹൂതി വിമതർ ബന്ദികളാക്കിയവരിലെ മലയാളി ദിപാഷ് കേരളത്തിലെത്തി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ അദ്ദേഹം എത്തിയത്. കോഴിക്കോട് മേപ്പയൂർ സ്വദേശിയാണ് ദിപാഷ്.
ഇന്ന് ഉച്ചയോടെ ദിപാഷ് അടക്കമുള്ള ഏഴംഗ സംഘം ഡൽഹിയിലെത്തിയിരുന്നു. ഒമാന്റെ റോയൽ എയർ ഫോഴ്‌സ് വിമാനത്തിൽ മസ്‌കറ്റിൽ നിന്നായിരുന്നു ഇവർ ഇന്ത്യയിലേക്കെത്തിയത്. മൂന്നരമാസത്തോളം ഹൂതി വിമതരുടെ ബന്ദികളായി കഴിഞ്ഞാണ് സംഘത്തിന്റെ മടക്കം. മറ്റ് നാല് രാജ്യങ്ങളിലെ പൗരന്മാരെയടക്കമാണ് കേന്ദ്രസർക്കാർ ഇടപെടൽ മൂലം രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു ഇവർ ബന്ദികളാക്കപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന യുഎഇയുടെ ചരക്കുകപ്പൽ അൽഹുദയിൽ നിന്നും ഭീകരർ പിടിച്ചെടുക്കുകയായിരുന്നു. ദിപാഷ് ഉൾപ്പെടെ ഏഴ് ഇന്ത്യക്കാരാണ് കപ്പലിൽ ജീവനക്കാരായി ഉണ്ടായിരുന്നത്. 14 വിദേശികളുമുണ്ടായിരുന്നു. സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബന്ദികളാക്കപ്പെട്ടത്.
നിർണായകമായ നയതന്ത്ര ചർച്ചകൾക്ക് ശേഷമാണ് രക്ഷപ്പെടാനായതെന്നും അതിനുവേണ്ടി പരിശ്രമിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ എംബസിക്കും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നതായി രക്ഷപ്പെട്ടെത്തിയവരിൽ ഒരാളായ മുഹമ്മദ് മുൻവർ സമീർ ഷെയ്ഖ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനയിൽ നിന്നും ഒമാന്റെ സഹായത്തോട് കൂടിയാണ് ഇന്ത്യൻ സംഘത്തെ തിരിച്ചെത്തിക്കാനായതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചിരുന്നു.
Comments