ലക്‌നൗ : ശബ്ദമലിനീകരണം തടയാൻ മസ്ജിദുകളുൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നത് തുടർന്ന് ഉത്തർപ്രദേശ് സർക്കാർ. ഇതുവരെ അനധികൃതമായി ഉപയോഗിച്ചിരുന്ന ആറായിരം ഉച്ചഭാഷിണികളാണ് സർക്കാർ നീക്കം ചെയ്തത്. വരും ദിവസങ്ങളിലും ഇത് തുടരും.
നിലവിൽ 30,000 ഉച്ചഭാഷിണികൾക്കാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. എന്നാൽ ഇതിൽ നിന്നുമുള്ള ശബ്ദത്തിന് നിയന്ത്രണം ഉണ്ട്. സർക്കാർ അനുവദിച്ചിട്ടുള്ള ശബ്ദത്തിൽ മാത്രമേ ഉച്ചഭാഷിണികൾ ഉപയോഗിക്കാവു. അല്ലാത്ത പക്ഷം കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദ്ദേശം.
യാതൊരു പക്ഷപാതവുമില്ലാതെയാണ് ഉച്ചഭാഷിണികൾ എല്ലാം നീക്കം ചെയ്തിരിക്കുന്നതെന്ന് അഡീഷണൽ ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. ഇതുവരെ 6031 ഉച്ചഭാഷിണികൾ നീക്കം ചെയ്തു. 29,674 ഉച്ചഭാഷിണികളുടെ ശബ്ദത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ നീക്കം ചെയ്തത് എല്ലാം അനധികൃതമായി ഉപയോഗിച്ച് പോരുന്നവയാണ്. ഉച്ചഭാഷിണികൾ നീക്കം ചെയ്യുമ്പോൾ ഹൈക്കോടതി വിധിയും പരിഗണിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അനധികൃതമായി ഉപയോഗിച്ച് പോരുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ യോഗി സർക്കാർ ഉത്തരവിട്ടത്. മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ പൊതുജനങ്ങൾ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മസ്ജിദ്, പള്ളി, ക്ഷേത്രം എന്നിവിടങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
Comments