ന്യൂഡൽഹി : പ്രതിരോധ പൊതുമേഖലാ രംഗത്ത് വൻ കുതിച്ച് ചാട്ടം നടത്തി ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ആറ് എണ്ണവും വൻ സാമ്പത്തിക നേട്ടം കൊയ്തെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ആകെ വരുമാനം 8,400 കോടി കവിഞ്ഞതായും കേന്ദ്രസർക്കാർ അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് കേന്ദ്രസർക്കാർ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഏഴ് പൊതുമേഖലാ സ്ഥാപനങ്ങൾ രൂപീകരിച്ചത്. മികച്ച പ്രതിരോധ ഉപകരണങ്ങളും, സാമഗ്രികളും രാജ്യത്ത് തന്നെ ഉറപ്പാക്കുകയും കയറ്റുമതിയും ലക്ഷ്യമിട്ടായിരുന്നു രൂപീകരണം.
യന്ത്ര ഇന്ത്യ ലിമിറ്റഡ് ( വൈഐഎൽ ) , മുനീഷ്യൻസ് ഇന്ത്യാ ലിമിറ്റഡ് (എംഐഎൽ), ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് ( എവിഎഎൻഐ) , അഡ്വാൻസ്ഡ് വെപ്പൺസ് ആന്റ് എക്വുപ്പ്മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ), ട്രൂപ്പ്സ് കംഫർട്ട്സ് ലിമിറ്റഡ് (ടിസിഎൽ), ഇന്ത്യ ഒപ്റ്റെൽ ലിമിറ്റഡ് (ഐഒഎൽ), ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ് (ജിഐഎൽ) എന്നിവയാണ് പൊതുമേഖലാ കമ്പനികൾ. ഇതിൽ യന്ത്ര ഇന്ത്യ ലിമിറ്റഡ് ഒഴികെയുള്ള കമ്പനികൾ ആണ് മികച്ച സാമ്പത്തിക നേട്ടം സ്വന്തമാക്കിയത്.
രൂപീകരിച്ച് ആറ് മാസം പിന്നിടുമ്പോൾ എംഐഎൽ, എവിഎൻഎൽ, ഐഒഎൽ എന്നീ കമ്പനികൾ യഥാക്രമം 28, 33.09, 60.44 കോടി രൂപയുടെ നേട്ടം സ്വന്തമാക്കി. എഡബ്ല്യു, 4.84 കോടി രൂപയും, ജിഐഎൽ 1.32 കോടി രൂപയുടെ നേട്ടവും സ്വന്തമാക്കി, ടിസിഎൽ 26 കോടിയുടെ നേട്ടമാണ് കരസ്ഥമാക്കിയത്. അതേസമയം വൈഐഎല്ലിന് 111.49 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.
Comments