കണ്ണൂർ: സോളാർ വിഷയത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞ് നടത്തിയ സമരം ഒത്തുതീർപ്പാക്കാൻ ചർച്ചകൾ നടത്തിയെന്ന് സമ്മതിച്ച് ജോൺ ബ്രിട്ടാസ്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വിളിച്ച് കാണണമെന്ന് പറഞ്ഞത്.
മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയ സമരം ഒടുവിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചതോടെ നാടകീയമായി പിൻവലിക്കുകയായിരുന്നു. ഒത്തുതീർപ്പ് സമരമെന്നാണ് ഇത് രാഷ്‌ട്രീയവൃത്തങ്ങൾക്കിടയിൽ അന്ന് മുതൽ അറിയപ്പെടുന്നതും. ഈ ആരോപണത്തെ ശരിവെക്കുന്ന വെളിപ്പെടുത്തലുമായി മാദ്ധ്യമപ്രവർത്തകൻ ആയിരുന്ന ജോൺ മുണ്ടക്കയം രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. ബ്രിട്ടാസിന്റെ ഇടനിലയിലായിരുന്നു ചർച്ചകൾ നടന്നതെന്ന് ആയിരുന്നു വെളിപ്പെടുത്തൽ.
വാർത്താ ചാനലുകൾ വിഷയം ഏറ്റെടുത്തതോടെ സിപിഎം പ്രതിക്കൂട്ടിലുമായി. തുടർന്നാണ് തന്റെ ഇടപെടലിനെ ന്യായീകരിച്ച് ജോൺ ബ്രിട്ടാസ് രംഗത്തെത്തിയത്. സമരം തീർക്കാൻ തിരുവഞ്ചൂരാണ് തന്നെ ഇങ്ങോട്ട് വിളിച്ചത്. എന്നെ കാണണമെന്ന് പറഞ്ഞു. താങ്കൾ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. നിങ്ങൾ എന്നെ വന്ന് കാണണ്ട. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വന്ന് കാണാം എന്ന് പറഞ്ഞു. അങ്ങനെയാണ് തിരുവഞ്ചൂരിനെ കാണാൻ പോകുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.
തിരുവഞ്ചൂരിനൊപ്പം ചർച്ചകൾക്കായി ആരോപണ വിധേയനും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയെ കാണാനും പോയിരുന്നതായി ബ്രിട്ടാസ് വാർത്താസമ്മേളനത്തിൽ സമ്മതിച്ചു. മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന ആവശ്യത്തിൽ നിന്ന് ജുഡീഷ്യൽ അന്വേഷണം എന്ന രീതിയിലേക്ക് എത്തിയത് താങ്കൾ ചർച്ച നടത്തിയതുകൊണ്ടാണല്ലോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാ സമരങ്ങളിലും മുദ്രാവാക്യങ്ങൾ വരും. എല്ലാ മുദ്രാവാക്യങ്ങളും സാക്ഷാത്കരിക്കപ്പെടില്ല എന്നായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.
ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്തണം എന്ന നിലപാടാണ് സിപിഎം ഒത്തുതീർപ്പായി മുന്നോട്ടുവെച്ചത്. എനിക്ക് മാത്രം എടുക്കാൻ കഴിയുന്ന തീരുമാനമല്ല താങ്കൾ മുഖ്യമന്ത്രിയെ കാണാൻ എന്റെ കൂടെ വരണമെന്ന് അപ്പോൾ തിരുവഞ്ചൂർ പറഞ്ഞു. അങ്ങനെ തിരുവഞ്ചൂരിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു ബ്രിട്ടാസ് പറഞ്ഞു.
പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ പോയതെന്നും അദ്ദേഹത്തിന് പറയാനുളളത് കേൾക്കാനായിരുന്നു പാർട്ടി തന്നെ ചുമതലപ്പെടുത്തിയതെന്നും ബ്രിട്ടാസ് പറഞ്ഞു.
എന്ത് വിട്ടുവീഴ്ച ചെയ്തും സമരം അവസാനിപ്പിക്കണമെന്ന ആഗ്രഹം തിരുവഞ്ചൂരിന് ഉണ്ടായിരുന്നു. എന്നെ ബന്ധപ്പെടുന്നതിന് മുൻപ് കൈരളി ടിവിയുമായി ബന്ധപ്പെട്ട് അന്ന് പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പിനെയാണ് ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ ഫോണിൽ സംസാരിച്ച ശേഷം ആ ഫോൺ എനിക്ക് കൈമാറുകയായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.















