കുറ്റകൃത്യങ്ങൾ ചെയ്തവരെ പിടിച്ചിടുന്ന സ്ഥലമാണ് ജയിലെന്ന് നമുക്കെല്ലാവർക്കും അറിയാം. 24 മണിക്കൂറും ആയുധമേന്തി റോന്തു ചുറ്റുന്ന പോലീസുകാരും വലിയ സുരക്ഷാ മതിലുകളും ഒക്കെയായി ജയിൽ വലിയ ഒരു സംഭവം തന്നെയാണ്. ഇങ്ങനെയുള്ള ജയിലിൽ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ജയിൽ ചാടിയ ഒട്ടേറം കുറ്റവാളികളുണ്ട് നമുക്ക് ചുറ്റും. അത്തരത്തിലൊരു കുറ്റവാളിയുടെ കഥയാണ് ഇന്ന് പറയാൻ പോകുന്നത്. ബാത്തൂറൂമിലെ ബക്കറ്റിന്റെ പിടി ഉപയോഗിച്ചും ഭക്ഷണ പാത്രം ഉപയോഗിച്ചുമെല്ലാം ജയിൽ ചാടിയ ഒരു വിരുതന്റെ കഥ. മത്സ്യത്തൊഴിലാളിയായ യോഷി ഷിരാട്ടോറിയാണ് നമ്മുടെ കഥയിലെ നായകൻ.
ആൾ ജപ്പാൻ പൗരനായ യോഷി ഒന്നും രണ്ടും തവണയല്ല നാലു തവണയാണ് ജയിൽ ചാടിയത്. ജയിൽ ചാടിയ എണ്ണത്തേക്കാൾ ജയിൽ ചാടാനായി ഇയാൾ പ്രയോഗിച്ച തന്ത്രങ്ങളാണ് കൗതുകകരം. ഓരോ തവണയും വിത്യസ്തമായ തന്ത്രങ്ങളുപയോഗിച്ചാണ് യോഷി അതീവ സുരക്ഷയുള്ള ജയിലുകൾ ചാടിയിരുന്നത്. ദ മാൻ നോ പ്രിസൺ കാൻ ഹോൾഡ് എന്നാണ് യോഷിയെ പറ്റി പണ്ടുള്ളവർ പറയുന്നത്. 1907 ജൂലൈ 31 ന് ജപ്പാനിലെ അമോറി എന്ന സ്ഥലത്താണ് ഈ ജയിൽച്ചാട്ടക്കാരന്റെ ജനനം.കൗമാരപ്രായത്തിൽ ഫാമുകളിലും മറ്റും ജോലിചെയ്തിരുന്ന യോഷി ഞണ്ടുകളെ പിടിക്കുന്ന ഒരു മത്സ്യത്തൊഴിലാളിയായി മാറി.
തന്റെ അല്ലറ ചില്ലറ പണി കൊണ്ട് സമ്പാദിക്കാനാവില്ലെന്നും വേഗത്തിൽ പണക്കാരനാവണമെന്നുമുള്ള യോഷിയുടെ ചിന്തയാണ് അയാളെ ക്രമേണ കുറ്റവാളിയാക്കി മാറ്റിയത്. എളുപ്പത്തിൽ പണക്കാരനാവാൻ ഇയാൾ ചൂതാട്ടവും മോഷണവും കൈമുതലാക്കി. 1936 ൽ അദ്ദേഹം ഒരാളെ കൊള്ളയടിക്കുന്നതിനിടെ അബദ്ധത്തിൽ കൊന്നു. ഇതോടെ കവർച്ച കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി അമോറി ജയിലിലേക്ക് മാറ്റി. അവിടെ വെച്ച് പോലീസുകാർ യോഷിയെ ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും തെറി വിളിക്കുകയും ചെയ്തു. ദിവസം കഴിയും തോറും പോലീസുകാരുടെ ഭാഗത്ത് നിന്നുള്ള പീഡനത്തിന്റെ തോത് വർദ്ധിച്ചു. അവന് വധശിക്ഷയാണ് ലഭിക്കാൻ പോകുന്നതെന്ന് പറഞ്ഞ് ഭയപ്പെടുത്തി.
ഇതോടെ ഏത് വിധേനേയും ജയിൽ നിന്ന് രക്ഷപ്പെടണമെന്നായി യോഷിയുടെ ചിന്ത. അതിനായി കാവൽക്കാരുടെ ഡ്യൂട്ടി സമയം അദ്ദേഹം നിരീക്ഷിക്കാൻ തുടങ്ങി. ഒരു ഗാർഡ് പെട്രോളിംഗ് പൂർത്തിയാക്കി സെല്ലിലേക്ക് തിരിച്ചെത്താൻ 15 മിനിറ്റ് എടുക്കുമെന്ന് അയാൾക്ക് മനസിലായി. ഈ 15 മിനിറ്റുകൊണ്ട് രക്ഷപ്പെടാമെന്ന് യോഷി മനസിലുറപ്പിച്ചു. അതിനായി അദ്ദേഹം ആദ്യം ചെയ്തത്. തനിക്ക് കുളിക്കാനായി തന്ന ബക്കറ്റിന്റെ ലോഹ പിടി ഊരിയെടുക്കുകയായിരുന്നു. ഒരു ദിവസം രാവിലെ ഈ ലോഹ വള്ളി ഉപോയഗിച്ച് സെല്ലിന്റെ പൂട്ട് തുറന്ന് ജയിലിലെ മറ്റ് വാതിലുകളും ഇതേ ലോഹ പിടി ഉപയോഗിച്ചും തുറന്ന് രക്ഷപ്പെട്ടു. യോഷിയുടെ ആദ്യ ജയിൽ ചാട്ടം അതായിരുന്നു. എന്നാൽ അതികകാലം പുറംലോകത്ത് നിൽക്കാൻ യോഷിയ്‌ക്ക് സാധിച്ചില്ല. മൂന്ന് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ യോഷി പോലീസുകാരുടെ പിടിയിലായി. രക്ഷപ്പെടൽ, മോഷണം എന്നീ കുറ്റങ്ങൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ 1942-ൽ അകിത ജയിലിലേക്ക് മാറ്റി.
ഒരു തവണ ജയിൽ ചാടിയ ചരിത്രം ഉള്ളത് കൊണ്ട് യോഷിയെ പ്രത്യേക മുറിയിലാണ് താമസിപ്പിച്ചിരുന്നത്. വളരെ ഉയരമുള്ള ചുവരുകൾ മിനുസമാർന്ന മുറിയിലാണ് യോഷിയെ താമസിപ്പിച്ചത്.വെളിച്ചം കടന്നു വരാനായി സെല്ലിന്റെ എറ്റവും മുകളിൽ ഒരു ജനാല മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ യോഷി തളരാൻ കൂട്ടാക്കിയില്ല ഒരു ലോഹവയർ സംഘടിപ്പിച്ച് രാത്രിയിൽ അയാൾ തന്റെ വിലങ്ങ് അഴിക്കുകയും ചുവരിൽ അള്ളിപിടിച്ച് കയറാൻ ശ്രമിക്കുകയും ചെയ്തു. എട്ടു മാസത്തോളം ഈ പരിശ്രമം തുടർന്നു. ശ്രമങ്ങൾക്കിടെ സെല്ലിലെ ജനാലയുടെ കമ്പികൾ മാത്രമേ ഉരുക്കു കൊണ്ടുള്ളൂ ഫ്രെയം മരും കൊണ്ടുള്ളതാണെന്ന് മനസിലാക്കി. ക്രമേണ ആ മരഫ്രെയിം നശിപ്പിക്കാനായി ശ്രമം. ഒടുവിൽ ഒരു മഴയുള്ള രാത്രി യോഷി വീണ്ടും ജയിൽ ചാടി. ജയിലിൽ നിന്ന് രക്ഷപ്പെട്ട് മൂന്ന് മാസത്തിന് ശേഷം യോഷി ജയിൽ ഗാർഡായിരുന്ന കൊബയാഷിയെ പോയി കണ്ടു. തന്നെ രക്ഷിക്കാൻ അപേക്ഷിച്ചു.ഗാർഡുകളുടെ കൂട്ടത്തിൽ യോഷിയോട് മാന്യതയോടെ പെരുമാറിയിരുന്നത് അദ്ദേഹം മാത്രമായിരുന്നു. എന്നാൽ കൊയാഷി യോഷിയെ വീണ്ടും പിടിച്ച് ജയിലിലാക്കി. ഹോക്കൈഡോയിലെ ബാരിഷി ജയിലേക്ക് മാറ്റി.
രണ്ടു മണിക്കൂർകൊണ്ട് മാത്രം തുറക്കാൻ സാധിക്കുന്ന 20 കിലോ വീതമുള്ള പ്രത്യേക കൈവിലങ്ങിൽ യോഷിയെ ബന്ധിച്ചു. ജനൽ ചെറുതാക്കി. ചുവരുകൾ മിനുസമുള്ളതാക്കി. എന്നിട്ടും യോഷി ജയിൽ ചാടി . എങ്ങനെയെന്നല്ലേ? കയ്യിലേയും കാലുകളിലേയും വിലങ്ങുകളിലും ജനാലകളിലും അദ്ദേഹം ഗാർഡുകൾ കാണാതെ കുറച്ച് സൂപ്പ് ഒഴിക്കുമായിരുന്നു. ഇത് ആറുമാസത്തോളം തുടർന്നപ്പോൾ ഇരുമ്പ് വിലങ്ങുകൾ തുരുമ്പെടുത്തു. ഒരു രാത്രി വിലങ്ങഴിച്ച് ജനാലകൾ തകർത്ത് യോഷി വീണ്ടും ചാടി. രണ്ട് വർഷത്തോളം ഒരു മഞ്ഞു ഗുഹയിൽ ജീവിച്ചു.ഹിരോഷിമയിലേയും നാഗസാക്കിയിലേയും ആണവസ്‌ഫോടനങ്ങളും യുദ്ധങ്ങളും കാരണം പോലീസുകാർ യോഷിയെ മറന്നു. അദ്ദേഹം മരിച്ചുവെന്ന് കരുതി. ഒളിവിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം കുടുംബത്തെ തേടി ഇറങ്ങി. എന്നാൽ വിശപ്പ് കാരണം ഒരു ഫാമിൽ കയറി തക്കാളി മോഷ്ടിക്കുന്നതിനിടെ അദ്ദേഹം ഫാമിന്റെ ഉടമയെ കൊന്നു. വീണ്ടും ജയിലിലായി. ഇത്തവണ അദ്ദേഹം എത്തിയത് സപ്പോറ ജയിലാണ്. കൂടുതൽ സുരക്ഷിതമായ സെല്ലിലേക്ക് മാറ്റി.
ആറു സായുധഗാർഡുകൾ 24 മണിക്കൂറും യോഷിയെ നിരീക്ഷിച്ചു. കൈവിലങ്ങുകൾ എളുപ്പത്തിൽ തകർക്കാൻ സാധിക്കുന്നത് കൊണ്ട് അദ്ദേഹത്തെ വിലങ്ങണിയിപ്പിച്ചിരുന്നില്ല.തറയിലാണ് അദ്ദേഹത്തെ കിടത്തിയിരുന്നത്. എന്നും അദ്ദേഹം വൈകിയായിരുന്നു ഉറങ്ങി എഴുന്നേറ്റിരുന്നത്. ഒരു ദിവസം രാവിലെ സെല്ലിലേക്ക് നോക്കിയ ഗാർഡുകൾ ഞെട്ടി യോഷിയെ കാണാനില്ല.വലിയ സുരക്ഷ നൽകിയിരുന്നുങ്കിലും യോഷി ഉറങ്ങിയിരുന്ന സ്ഥലത്തെ തറ പരിശോധിക്കാത്തതാണ് നാലാമത്തെ ജയിൽ ചാട്ടത്തിന് സഹായിച്ചത്. ഒരോ ദിവസവും എല്ലാവരും ഉറങ്ങുമ്പോൾ യോഷി എഴുന്നേറ്റി ഇരുന്ന് തന്റെ സൂപ്പ് പാത്രം ഉപയോഗിച്ച് ഒരു തുരങ്കം നിർമ്മിക്കാൻ ആരംഭിച്ചു.തുരങ്കത്തിലൂടെ പുറത്തു കടന്നു. പുറത്തു ചാടിയ അദ്ദേഹം പിന്നീട് ഒരു വർഷത്തോളം പുറം ലോകത്ത് ജീവിച്ചു.
ഒരിക്കൽ ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന യോഷിയുടെ സമീപത്തേക്ക് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ വന്നു. പാർക്കിൽ ഇരിക്കുകയായിരുന്ന അദ്ദേഹത്തിന് ഒരു സിഗരറ്റ് വാഗ്ദാനം ചെയ്തു. അന്ന് ജപ്പാനിൽ ആഢംബര വസ്തുവായിരുന്ന സിഗരറ്റ് വലിച്ച് തീർന്നപ്പോൾ യോഷി തന്റെ വ്യക്തിത്വം പോലീസ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തി. അങ്ങനെ വീണ്ടും ജയിലിലേക്ക്. എന്നാൽ നാലു തവണയായുള്ള ജയിൽച്ചാട്ടത്തിന് ഇടയ്‌ക്ക് ഒരിക്കൽപോലും ഒരു ഗാർഡിനേയും യോഷി അപകടത്തിൽപ്പെടുത്താതതും നല്ല പെരുമാറ്റവും കാരണം അദ്ദേഹം 1961 ൽ ഫുച്ചു ജയിലിൽ നിന്ന് മോചിതനായി വീണ്ടും കുടുംബത്തോടൊപ്പം ജീവിക്കാൻ ആരംഭിച്ചു. 1979 ൽ തന്റെ 71 ാം വയസിൽ അദ്ദേഹം ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഇതാണ് നാലു തവണ ജയിൽ ചാടിയ യോഷി ഷിരാട്ടോറിയുടെ കഥ.സ്വതന്ത്രനല്ലാതെ ആരാണ് കൂട്ടിലകപ്പെട്ട് ജീവിക്കാൻ ആഗ്രഹിക്കുക അല്ലേ? ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ … വെബ് ഡെസ്‌ക് ജനം ടിവി ഡോട് കോം.














