കാസർകോട് : ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ചെറുവത്തൂരിലെ കൂൾ ബാറിനെതിരെ കേസ് എടുത്ത് പോലീസ്. ബസ് സ്റ്റാന്റിന് സമീപത്തെ ഐഡിയൽ ഫുഡ് പോയിന്റ് എന്ന കൂൾബാറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കടയിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തു.
ചന്തേര പോലീസാണ് കേസെടുത്തത്.
ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ കൂൾബാറിന് ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമേ വൃത്തിഹീനമായ സാഹചര്യത്തിലാണ് കട പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
കണ്ണൂർ സ്വദേശിനിയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഇതിന് പുറമേ കൂൾബാറിൽ നിന്നും അന്നേ ദിവസം ഭക്ഷണം കഴിച്ച 30 ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഷവർമ്മയ്ക്കൊപ്പം നൽകിയ മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ കട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പൂട്ടി സീൽ ചെയ്തു. നേരത്തെ കൊറോണ മാനദണ്ഡം ലംഘിച്ച് പ്രവർത്തിച്ചതിന് കടയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Comments