1.8 കിലോമീറ്റർ വീതിയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയോട് അടുത്തുവരുന്നതായി ശാസ്ത്രലോകം. ഭ്രമണപഥത്തിലൂടെ സൂര്യനുചുറ്റും സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം മെയ് മാസം അവസാനത്തോടെ ഭൂമിയുടെ അടുത്തെത്തുമെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 47,196 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്.
ഭൂമിക്ക് ഒരു ദോഷവും കൂടാതെ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് കരുതുന്നതെങ്കിലും അപകടകാരിയുടെ ഗണത്തിലാണ് ഈ ഛിന്നഗ്രഹത്തെ നാസ ഉൾപ്പെടുത്തിയിട്ടുളളത്. പലോമർ ഒബ്സർവേറ്ററി മുഖേന 1989-ൽ കണ്ടെത്തിയ ഈ ഛിന്നഗ്രഹത്തിന് 1989ജെഎ എന്നാണ് പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിന് അടുത്ത് വരുന്നതിനാൽ ബൈനോക്കുലർ ഉപയോഗിച്ച് ഇതിനെ കാണാൻ കഴിയും.
ഭൂമിയുടെ 40,24,182 കിലോമീറ്റർ ദൂരപരിധിയിൽ ഈ ഛിന്നഗ്രഹം കടന്നുപോകും. ഇതിന് മുമ്പ് സമാനമായി ഭൂമിയുടെ സമീപത്തു കൂടി ഇതേ ഛിന്നഗ്രഹം കടന്നുപോയത് 1996ലായിരുന്നു. അന്ന് ഭൂമിയുമായി 4 ദശലക്ഷം കിലോമീറ്റർ ദൂരപരിധിയിലാണ് ഛിന്നഗ്രഹം കടന്നുപോയത്.
സൂര്യനുചുറ്റും ഒരു വർഷം നീണ്ടുനിൽക്കുന്ന ഭ്രമണമാണ് ഈ ചിന്നഗ്രഹം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇതിനെ അപ്പോളോ ഛിന്നഗ്രഹമായി വിശേഷിപ്പിക്കുന്നു. മെയ് 29ന് ഭൂമിയുമായി ഏറ്റവുമടുത്ത് എത്തുന്നതിന് ശേഷം അടുത്തതായി 2029 സെപ്റ്റംബറിലായിരിക്കും ഇത്തരമൊരു കൂടിക്കാഴ്ച വീണ്ടുമുണ്ടാകുക. അതിന് ശേഷം 2055ലും 2062ലും സമാനമായി ഭൂമിയോട് ചേർന്ന് കടന്നുപോകും.
ഒടുവിൽ ഭൂമിയുടെ അടുത്തെത്തിയ വലിയ ഛിന്നഗ്രഹം 138971 (2001 സിബി21) ആണ്. 1.3 കിലോമീറ്റർ വീതിയുള്ള ആ ഛിന്നഗ്രഹം മാർച്ച് 4-നാണ് ഭൂമിയോട് അടുത്തെത്തിയത്. ഭൂമിയിൽ നിന്നും 49,11,298 കിലോമീറ്റർ ദൂരപരിധിയിലാണ് ഇത് കാണപ്പെട്ടത്. 400 ദിവസത്തിനുള്ളിൽ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹമാണിത്. ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് സൗരയൂഥം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. അന്ന് അവശേഷിക്കപ്പെട്ട പാറക്കെട്ടുകളെയാണ് ഛിന്നഗ്രഹങ്ങളായി ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.
Comments