കാബൂൾ ; സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന നിർദേശവുമായി താലിബാൻ . സ്ത്രീകളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്. . അഫ്ഗാനിസ്ഥാനിലെ ഏറ്റവും വിദൂര നഗരമായ ഹെറാത്തിലെ താലിബാൻ ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് ലൈസൻസ് നൽകരുതെന്ന് എല്ലാ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളോടും ഉത്തരവിട്ടു. അഫ്ഗാനിസ്ഥാനിൽ മുമ്പ് പലതവണ സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനു പുറമേയാണിത്.
ഹെറാത്ത് നഗരത്തിൽ വാഹനമോടിക്കുന്ന സ്ത്രീകളുടെ എണ്ണം നേരത്തെ തന്നെ കുറവായിരുന്നു. താലിബാൻ അധികാരമേറ്റതിന് ശേഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ വാഹനമോടിച്ചിരുന്ന സ്ത്രീകളുടെ ഈ അവകാശവും അവരിൽ നിന്ന് എടുത്തുകളയുകയാണ്.
‘ ഞങ്ങൾക്ക് ഇതിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന് ഞങ്ങളോട് വാക്കാൽ ആവശ്യപ്പെട്ടിട്ടുണ്ട്.‘ എന്നാണ് ഹെറാത്ത് പ്രവിശ്യയിലെ ട്രാഫിക് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനും ഡ്രൈവിംഗ് ഇൻസ്ട്രക്ടറുമായ ജാൻ ആഗ പറയുന്നത് .
നമുക്ക് ലഭിക്കേണ്ട അവകാശങ്ങൾ വരും തലമുറയ്ക്ക് ലഭിക്കരുതെന്നാണ് താലിബാൻ ആഗ്രഹിക്കുന്നത്. ഇതിൽ നിന്നെല്ലാം സ്ത്രീകളെ ഒഴിവാക്കണം. അതുകൊണ്ടാണ് ഭാവിയിൽ ഒരു സ്ത്രീക്കും ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന് ഞങ്ങളോട് പറഞ്ഞത്. അജ്ഞാതനായ ഒരു ടാക്സി ഡ്രൈവറുടെ പുറകിൽ ഇരിക്കുന്നതിനുപകരം സ്വയം ഓടിക്കുന്നതിലാണ് സുരക്ഷിതത്വം അനുഭവപ്പെടുന്നത് – അഫ്ഗാനിസ്ഥാനിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്ന അദീല പറഞ്ഞു.
1996 ലെ ഭരണം പോലെ ഇത്തവണ സ്ത്രീകളുടെ അവകാശങ്ങളെ ഞങ്ങൾ എതിർക്കില്ല . ഇസ്ലാമിന്റെ പരിധിയിൽ നിന്നുകൊണ്ട് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരമൊരുക്കുമെന്നാണ് ഇക്കുറി താലിബാൻ പറഞ്ഞത് . എന്നാൽ ഓരോ ദിവസവും താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുകയാണ്.
Comments