റാഞ്ചി: ഝാർഖണ്ഡിലെ സീനിയർ ഐഎഎസ് ഓഫീസർ പൂജ സിംഗാളിന്റേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും വീടുകളും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഇന്ന് പുലർച്ചെയോടെയാണ് ഇഡി സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ പൂജ സിംഗാളിന്റെ സിഎയുടെ വീട്ടിൽ നിന്നും 25 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പിടിച്ചെടുത്തു. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരിശോധന പുരോഗമിക്കുകയാണ്.
റാഞ്ചിയിലെ പൾസ് ആശുപത്രിയിലും രാജ്യത്തെ മറ്റ് 20 സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. പൂജ സിംഗാളിന്റെ അടുത്ത ബന്ധുവിന്റെതാണ് ഈ ആശുപത്രി. ഝാർഖണ്ഡിലെ മൈൻസ് ആൻഡ് ജിയോളജി വകുപ്പ് സെക്രട്ടറിയാണ് പൂജ സിംഗാൾ. രാവിലെ 6 മണിക്ക് ആരംഭിച്ച പരിശോധന തെളിവുകളുടെ അടിസ്ഥാനത്തിൽ ഡൽഹി, മുംബൈ, ജയ്പൂർ, ഫരീദാബാദ്, ഗുരുഗ്രാം, മുസാഫർപൂർ, റാഞ്ചി തുടങ്ങിയ നഗരങ്ങളിലേക്കും ഇഡി ഉദ്യോഗസ്ഥർ വ്യാപിപ്പിച്ചു..
ജാർഖണ്ഡ് സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (ജെഎസ്എംഡിസി) ചെയർമാനുമാണ് പൂജ സിംഗാൾ. ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ 83 ഏക്കർഭൂമി അനധികൃത ഖനനത്തിനായി സ്വകാര്യ കമ്പനിയ്‌ക്ക് കൈമാറിയെന്നാണ് പൂജ സിംഗാളിനെതിരായ കേസ്. പരിശോധനയിൽ പൂജ സിംഗാളിന്റെ വീട്ടിൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകളും ഇഡി കണ്ടെത്തിയിട്ടുണ്ട്. പൂജയുടെ ഔദ്യോഗിക വസതിയുൾപ്പെടെയുള്ള ഇടങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്.
ജാർഖണ്ഡിലെ മുതിർന്ന ഉദ്യോഗസ്ഥയാണ് പൂജ സിംഗാൾ. നിരവധി സാമ്പത്തിക ക്രമക്കേടുകൾ പൂജ സിംഗാൾ നേരിട്ടിട്ടുണ്ട്. അതേസമയം ഝാർഖണ്ഡിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഇഡി വൻ തിരച്ചിലുകളും പിടിച്ചെടുക്കൽ നടപടികളും നടത്തിവരികയാണ്. ഝാർഖണ്ഡിന് പുറമെ, ഡൽഹി, മുംബൈ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 18 ലധികം സ്ഥലങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ട്.
Comments