ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം ഉച്ചഭാഷിണികൾ നീക്കം ചെയ്തു. ഇവ തിരികെ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
സംസ്ഥാനത്തെ വികസനം അവലോകനം ചെയ്യുന്ന യോഗത്തിൽ യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് വിലയിരുത്തൽ നടത്തി. ഏപ്രിൽ 25 നാണ് സംസ്ഥാനത്തെ ഉച്ചഭാഷിണികൾ നീക്കാൻ ആരംഭിച്ചത്. ദിവസങ്ങൾക്കകം 50,000 ത്തോളം ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും 60,000 ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിക്കുകയും ചെയ്തു.
മതപരമായ സ്ഥലങ്ങളിൽ കൂടുതൽ ശബ്ദം പുറത്തുവരാത്ത തരത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. മൈക്ക് ഉപയോഗിക്കാമെങ്കിലും, ആരാധനാലയത്തിൽ നിന്നും ശബ്ദം പുറപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം, ആളുകൾക്ക് ഒരു പ്രശ്‌നവും ഉണ്ടാകരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ മഹാരാഷ്‌ട്രയിലും പ്രതിഷേധം കനക്കുകയാണ്. മസ്ജിദുകളിലെ ഉച്ചഭാഷിണികൾ അഴിച്ചുമാറ്റാൻ മേയ് 3 വരെ അധികൃതർ സമരം നൽകുമെന്ന് മഹാരാഷ്‌ട്ര നവനിർമ്മാണ സേന നേതാവ് രാജ് താക്കറെ പറഞ്ഞിരുന്നു. എന്നാൽ സമയപരിധിക്കുള്ളിൽ ഇത് നീക്കം ചെയ്യാതിരുന്നതോടെ പള്ളിയിൽ നിന്നും പ്രാർത്ഥന നടത്തുന്ന സമയത്ത് പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി. പുലർച്ചെ 5 മണിക്ക് അസാൻ പ്രാർത്ഥന നടക്കുമ്പോഴാണ് ഇവർ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ചത്.
Comments