ന്യൂഡൽഹി: ഷഹീൻബാഗിലെ അനധികൃത നിർമാണം ഒഴിപ്പിക്കുന്നത് തടയാൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച സിപിഎമ്മിന് തിരിച്ചടി. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു.
നേരത്തെ ജഹാംഗീർപുരിയിൽ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുളള നീക്കത്തിനിടെ സുപ്രീംകോടതി ഇടപെട്ടിരുന്നു. തൽസ്ഥിതി തുടരാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് സിപിഎം വലിയ പ്രചാരണവും നൽകിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് സിപിഎം ഡൽഹി സംസ്ഥാന കമ്മറ്റി ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
സിപിഎമ്മിനെക്കൂടാതെ ഹാക്കേഴ്‌സ് യൂണിയനും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. രണ്ട് ഹർജികളിലുമാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനാണ് ഷഹീൻബാഗിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചത്. ബുൾഡോസറുകൾ ഉൾപ്പെടെ എത്തിച്ചെങ്കിലും പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെന്നപേരിൽ ബുൾഡോസറുകൾ ഉപയോഗിച്ച് നടത്തുന്ന ഇടിച്ചുനിരത്തൽ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് ആയിരുന്നു സിപിഎം ഹർജിയിൽ ആരോപിച്ചിരുന്നത്.
Comments