മുംബൈ : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ 52 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊൽക്കത്ത ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ മുംബൈക്ക് 17.3 ഓവറിൽ മുഴുവൻ വിക്കറ്റും നഷ്ടമായി. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് കൊൽക്കത്ത നേടിയത്. എന്നാൽ 17.3 ഓവറിൽ 113 റൺസ് എടുത്തപ്പോഴേക്കും മുംബൈക്ക് മുഴുവൻ വിക്കറ്റും നഷ്ടമാവുകയായിരുന്നു.
കൊൽക്കത്തയ്‌ക്ക് വേണ്ടി വെങ്കടേഷ് അയ്യരും നിതീഷ് റാണയും ക്രീസിൽ നിറഞ്ഞാടിയപ്പോൾ, മുംബൈക്ക് വേണ്ടി ഇഷാൻ കിഷാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. വെങ്കടേഷ് അയ്യർ 24 ബോളിൽ 4 സിക്‌സറും 3 ബൗണ്ടറിയുമുൾപ്പെടെ 43 റൺസ് എടുത്തപ്പോൾ അജിങ്ക്യ രഹാനെ 24 ബോളിൽ 3 ബൗണ്ടറിയോട് കൂടി 25 റൺസ് നേടി. വെങ്കടേഷ്- രഹാനെ കൂട്ടുകെട്ട് 60 റൺസാണ് നേടിയത്. ഇവർക്ക് പിന്തുണയുമായി പിന്നാലെ നിതീഷ് റാണയുമെത്തി. 26 ബോളിൽ 4 സിക്‌സറും 3 ബൗണ്ടറിയുമുൾപ്പെടെ 43 റൺസ് നേടിയ റാണയെ ബൂമ്‌റയാണ് എറിഞ്ഞുവീഴ്‌ത്തിയത്.
പിന്നീട് ഇറങ്ങിയ ശ്രേയസ് അയ്യരും ആന്ദ്ര റസ്സലും മികച്ച പ്രകടം നടത്തിയില്ലെങ്കിലും റിങ്കു സിംഗ് 19 ബോളിൽ 23 റൺസ് നേടി.
മുംബൈക്ക് വേണ്ടി ജസ്പ്രീത് ബൂമ്‌റ തന്നെയാണ് റെക്കോർഡ് വിക്കറ്റ് വീഴ്‌ത്തിയത്. ബൂമ്‌റ 5 വിക്കറ്റാണ് എടുത്തത്. കുമാർ കാർത്തികേയ 2 വിക്കറ്റും ഡാനിയൽ സാംസും മുരുഗൻ അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ അടി പതറി. ക്യാപ്റ്റൻ രോഹിക്ക് ശർമ്മ 6 ബോളിൽ 2 റൺസ് മാത്രമാണ് നേടിയത്. ഇഷാൻ കിഷാൻ 43 ബോളിൽ 1 സിക്‌സറും 5 ബൗണ്ടറിയുമുൾപ്പെടെ 51 റൺസ് നേടി. ഇതാണ് ടീമിന്റെ സ്‌കോർ ഉയർത്തിയത്. പിന്നീടിറങ്ങിയ രമൺദീപ് സിംഗ് 16 ബോളിൽ 12 റൺസും, ടിം ഡേവിഡ് 9 ബോളിൽ 13 റൺസും മാത്രമാണ് നേടിയത്.
കൊൽക്കത്തയ്‌ക്ക് വേണ്ടി പാറ്റ് കമ്മിൻസ് 3 വിക്കറ്റും, ആന്ദ്ര റസ്സൽ 2 വിക്കറ്റും, ടിം സൗതേ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
Comments