ബാങ്കോക്ക്: ബാഡ്മിന്റണിലെ ഡേവിസ് കപ്പ് എന്നറിയപ്പെടുന്ന യൂബർ കപ്പിൽ ഇന്ത്യക്ക് കരുത്തുറ്റ മുന്നേറ്റം. അമേരിക്കയെ ഒന്നിനെതിരെ നാല് മത്സരങ്ങളിൽ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീമുകൾ ക്വാർട്ടറിലേക്ക് കടന്നത്. ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ കീഴിൽ രാജ്യങ്ങൾ പരസ്പരം പോരാടുന്ന മത്സരമാണ് യൂബർകപ്പ്.
വിവിധ രാജ്യങ്ങൾ വ്യത്യസ്ത ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്ന പോരാട്ടത്തിൽ ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ അമേരിക്കയ്‌ക്കെതിരെ മത്സരിച്ചത്. ലോക ഏഴാം നമ്പർ താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ പി.വി.സിന്ധുവാണ് ആദ്യ ജയം സ്വന്തമാക്കിയത്. ജെന്നീ ഗായിയെയാണ് 21-10, 21-11ന് തോൽപ്പിച്ചത്.
രണ്ടാം പോരാട്ടത്തിൽ വനിതകളുടെ ഡബിൾസിൽ താനീഷാ ക്രാസ്‌റ്റോ-ട്രീസ ജോളി സഖ്യം ഫ്രാൻസെസ്‌കാ കോർബറ്റ്-അലിസണ് ലീ സഖ്യത്തെ 21-19, 21-10ന് തോൽപ്പിച്ചു. വനിതാ സിംഗിൾസിൽ ആകർഷി കശ്യപ് എസ്തർ ഷീയെ 21-18, 21-11ന് കീഴടക്കി.
വനിതാ ഡബിൾസിൽ ശ്രുതി മിശ്ര-സിംറൻ സിൻഘി സഖ്യം ലോറൻ ലാം-കോടി താംഗ് ലീ സഖ്യത്തോട് 12-21, 21-17, 13-21ന് പരാജയപ്പെട്ടു. എന്നാൽ അവസാന മത്സരത്തിൽ അഷ്മിത ചാലിഹ നതാലി ചീയെ 21-18, 21-13ന് മുട്ടുകുത്തിച്ചു. ടൂർണ്ണമെന്റിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യൻ നിര 4-1ന് കാനഡയെ പരാജയപ്പെടുത്തിയിരുന്നു.
Comments