കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സമസ്ത നേതാവ് അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്. സമസ്ത നേതാവിന്റെ നീക്കം അപലപനീയമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ നടത്തിയ പരാമർശം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് വീണാ ജോർജ്ജ് ചൂണ്ടിക്കാട്ടി.
പെൺകുട്ടികളെ അപമാനിക്കുന്ന പരാമർശമാണ് സമസ്ത നേതാവ് നടത്തിയത്. പെൺകുട്ടികൾക്കുള്ള അംഗീകാരം അവർ തന്നെയാണ് വാങ്ങേണ്ടതെന്നും മന്ത്രി പറഞ്ഞു. വേദിയിലേക്ക് വിളിച്ചുവരുത്തി പത്താം ക്ലാസ് വിദ്യാർത്ഥിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പെൺകുട്ടിയുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് ഉണ്ടായതെന്നും ഇത്തരക്കാരാണ് രാജ്യത്ത് ഇസ്ലാമോഫോബിയ പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം പോലൊരു പരിഷ്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ല സമസ്തയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. പെൺകുട്ടി പൊതുവേദിയിൽ അപമാനിക്കപ്പെട്ടിട്ടും കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് മൗനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരിന്തൽമണ്ണയിലുള്ള മദ്രസ വാർഷിക പരിപാടിയിൽ പുരസ്കാരം വാങ്ങുന്നതിനായി വേദിയിലേക്ക് ക്ഷണിക്കപ്പെട്ട വിദ്യാർത്ഥിനിയെയാണ് സമസ്ത നേതാവ് അപമാനിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഏറെ വിവാദമായിരുന്നു.
Comments