തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിന് പാരിതോഷികവുമായി സംസ്ഥാന സർക്കാർ. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ടീമിലെ 20 കളിക്കാർക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നൽകും. അസിസ്റ്റന്റ് പരിശീലകൻ, മാനേജർ, ഗോൾകീപ്പർ ട്രെയിനർ എന്നിവർക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നൽകാനാണ് തീരുമാനം.
കായിക നേട്ടം സ്വന്തമാക്കുന്നവർക്ക് സംസ്ഥാനം അർഹമായ അംഗീകാരം നൽകുന്നതിൽ വീഴ്ച വരുത്തുന്നതായി നേരത്തെ മുതൽ ആക്ഷേപം ഉണ്ട്. പല മത്സരങ്ങളിലും കേരളത്തിന് വേണ്ടി പങ്കെടുത്ത് വിജയിച്ചവർ ഇത്തരം അംഗീകാരങ്ങൾക്കായി കാത്തിരിക്കേണ്ട സ്ഥിതിയാണ്. സന്തോഷ് ട്രോഫി നേടിയപ്പോൾ തന്നെ കളിക്കാർക്കും പരിശീലകനും അർഹമായ അംഗീകാരം നൽകണമെന്നും ആവശ്യം ഉയർന്നിരുന്നു.
ടീമംഗങ്ങൾക്ക് സർക്കാർ ജോലി ഉൾപ്പെടെ പ്രതീക്ഷിക്കുന്നതായി വിജയശേഷം പരിശീലകനായ ബിനോ ജോർജ്ജ് പറഞ്ഞിരുന്നു. എല്ലാവരും പാവപ്പെട്ട വീടുകളിലെ കുട്ടികളാണെന്നും അവർക്ക് ജോലി നൽകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
ഓഖി ദുരന്തത്തിൽ വള്ളവും വലയും നഷ്ടപ്പെട്ട നാലു പേർക്ക് നഷ്ടപരിഹാര തുകയായ 24,60,405 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബ്രിജിൻ മേരി (പൂന്തുറ), കെജിൻ ബോസ്‌കോ (പൊഴിയൂർ), റോമൽ (വള്ളക്കടവ്), മാത്യൂസ് (പൊഴിയൂർ) എന്നിവർക്കാണ് നഷ്ടപരിഹാരം നൽകുക.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറിയുടെയും ജനറൽ മാനേജരുടെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. സർക്കാർ ഐ.ടി പാർക്കുകൾക്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസറുടെ തസ്തിക അഞ്ചു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സൃഷ്ടിക്കും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും 01.07.2019 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്‌ക്കരിക്കാനും തീരുമാനിച്ചു.
Comments