ന്യൂഡൽഹി: രാകേഷ് ടികായത്തിനെ പുറത്താക്കി കാർഷിക സംഘടനായ ഭാരതീയ കിസാൻ യൂണിയൻ. സംഘടനയെ രാഷ്‌ട്രീയ വത്കരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കാർഷിക നിയമങ്ങളുടെ പേരിൽ കർഷകരെ കേന്ദ്രസർക്കാരിനെതിരാക്കിയത് രാകേഷ് ടികായത്ത് ആണ്.
പുതിയ ബികെയു ദേശീയ അദ്ധ്യക്ഷൻ രാജേഷ് സിംഗ് ചൗഹാനാണ് രാകേഷ് ടികായത്തിനെ പുറത്താക്കിയ വിവരം അറിയിച്ചത്. നിരവധി പരിശ്രമങ്ങൾക്ക് ശേഷമാണ് ഭാരതീയ കിസാൻ യൂണിയൻ രൂപീകരിച്ചതെന്ന് ചൗഹാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കർഷകരുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനായാണ് സംഘടനയ്‌ക്ക് രൂപം നൽകിയിരിക്കുന്നത്. എന്നാൽ ടിക്കായത്തിന്റെ കീഴിൽ സംഘടന രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള വേദിയായി മാറി. ഒരു രാഷ്‌ട്രീയ പാർട്ടിയ്‌ക്ക് വേണ്ടിയും പ്രവർത്തിക്കുന്നതിന് വേണ്ടിയല്ല ബികെയുവിന് രൂപം നൽകിയത്. സംഘടനയിൽ നിന്നുകൊണ്ട് രാഷ്‌ട്രീയ പാർട്ടികളുടെ താത്പര്യങ്ങൾക്കനുസരിച്ച് ടികായത്ത് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കിടെ രാകേഷ് ടികായത്തിന് മേൽ രാഷ്‌ട്രീയ സ്വാധീനമുണ്ടെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് രാകേഷ് ടികായത്തിനെതിരായ നടപടി. നിരവധി തവണ സർക്കാർ സമരക്കാരുമായി ചർച്ചയ്‌ക്ക് ശ്രമിച്ചിട്ടും സഹകരിക്കാതിരുന്നത് രാകേഷ് ടികായത്ത് ആണ്. ഇതോടെയാണ് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന ആരോപണം ഉയർന്നത്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങളും രാകേഷ് ടികായത്ത് നടത്തിയിരുന്നു.
Comments