ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ ചൈനയെ മറികടന്ന് ഇന്ത്യ. അമേരിക്കയും റഷ്യയും ഒന്നും രണ്ടും സ്ഥാനങ്ങൾ അലങ്കരിക്കുന്ന പട്ടികയിൽ ചങ്കിലെ ചൈനയെ മറികടന്നുളള ഇന്ത്യയുടെ മുന്നേറ്റം രാജ്യത്തിന്റെ സൈനിക ശേഷിക്ക് ഏറെ ഊർജ്ജം പകരുന്നതാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിറകിൽ പറന്നുയരുകയാണ് രാജ്യത്തെ വ്യോമസേന. ലോകത്തെ വലിയ സൈനിക ശക്തിയാണെന്ന് അവകാശപ്പെടുന്ന ചൈനയുടെ അഹങ്കാരത്തെ തകർത്താണ് വായുസേനയുടെ ഈ നേട്ടം എന്നത് ഓരോ ഭാരതീയനും അഭിമാനമാണ്.
വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് പ്രസിദ്ധീകരിച്ച ശക്തരായ വ്യോമസേനകളുടെ പട്ടികയിലാണ് ഇന്ത്യയുടെ മുന്നേറ്റം. 2022 ലെ റാങ്കിംഗിൽ മൂന്നാമതാണ് ഇന്ത്യൻ വ്യോമസേനയുടെ സ്ഥാനം. ലോകത്തെ കരുത്തരെന്ന് അവകാശപ്പെടുന്ന ചൈനയുടെയും, ജപ്പാൻ, ഫ്രാൻസ്, ഇസ്രായേൽ, എന്നീ രാജ്യങ്ങളുടെയും സ്ഥാനം ഇന്ത്യയ്‌ക്ക് പിന്നിലാണ്.
വ്യോമസേനകളുടെ വിവിധ ശേഷികൾ അടിസ്ഥാനമാക്കിയാണ് ഡബ്ല്യൂഡിഎംഎംഎ കരുത്തരായ വ്യോമസേനകളുടെ പട്ടിക തയ്യാറാക്കുന്നത്. സേനാശക്തി, ആധുനിക വത്കരണം, ലോജിസ്റ്റിക്ക് സപ്പോർട്ട്, ആക്രമിക്കാനുള്ള ശേഷി, ആക്രമണ പ്രതിരോധ ശേഷി എന്നിവയാണ് കഴിവ് അളക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ. ഇവയെല്ലാം കൃത്യമായി പരിശോധിച്ച ശേഷം വ്യോമസേനയുടെ കരുത്തിന്റെ അടിസ്ഥാനത്തിൽ ട്രൂവാല്യൂ റേറ്റിംഗ് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ വ്യോമസേനകൾക്കും റാങ്കിംഗ് നൽകുക.
98 രാജ്യങ്ങളിലെ വ്യോമസേനകളുടെ ശേഷി നിരീക്ഷിച്ച ശേഷമാണ് ഡബ്ല്യൂഡിഎംഎംഎ പട്ടിക തയ്യാറാക്കുന്നത്. പട്ടികയിൽ ഒന്നാമനായ അമേരിക്കൻ വ്യോമസേനയുടെ ട്രൂ വാല്യൂ റേറ്റിംഗ് അഥവാ ടിവിആർ 242.9 ആണ്. അമേരിക്കൻ വ്യോമാ സേനാ വിമാനങ്ങളുടെ എണ്ണവും മികവും, വ്യോമസേനയുടെ മറ്റ് കഴിവുകളും പരിശോധിച്ച ശേഷമാണ് റാങ്ക് നൽകിയത്. 114.2 ആണ് റഷ്യൻ സേനയുടെ ടിവിആർ. 69.4 ആണ് ഇന്ത്യൻ വ്യോമസേനയുടെ ടിവിആർ.
ഡബ്ല്യൂഡിഎംഎംഎ കണക്ക് അനുസരിച്ച് 1645 വിമാനങ്ങളാണ് ഇന്ത്യയ്‌ക്ക് വ്യോമസേനയ്‌ക്ക് ഉള്ളത്. അമേരിക്കൻ വ്യോമസേനയ്‌ക്ക് 5091 വിമാനങ്ങളും ഉണ്ട്. റഷ്യൻ വ്യോമസേനയ്‌ക്ക് 3829 ഉം, ചൈനീസ് വ്യോമസേനയ്‌ക്ക് 2040 വിമാനങ്ങളുമാണ് ഉള്ളത്. മിഗ്, മിറാഷ് , റഫേൽ, തേജസ് എന്നിങ്ങനെ 632 യുദ്ധ വിമാനങ്ങളും ഇന്ത്യയ്‌ക്ക് സ്വന്തമായുണ്ട്. ചേതക്, ചിനൂക്ക്, ചീറ്റ തുടങ്ങി 438 ഹെലികോപ്റ്ററുകളും ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഉയർത്തുന്നു.
ചൈനയെ അപേക്ഷിച്ച് ഇന്ത്യൻ വ്യോമസേനയ്‌ക്ക് വിമാനങ്ങളുടെ എണ്ണം കുറവാണെങ്കിലും കരുത്തിലെ മികവാണ് ഇന്ത്യയെ നേട്ടത്തിന് അർഹരാക്കിയത്. ഇതിന് പുറമേ സേനയുടെ പ്രവൃത്തിപരിചയം, നടപ്പാക്കിയ ദൗത്യങ്ങൾ, പരിശീലനം, കര-നാവിക സേനകൾക്ക് നൽകുന്ന വ്യോമ പിന്തുണ എന്നിവയിലെ മികവും തുണയായി.
റഫേൽ ഉൾപ്പെടെ കൂടുതൽ യുദ്ധവിമാനങ്ങൾ ഇനിയും ഇന്ത്യൻ വ്യോമസേനയുടെ പട്ടികയിൽ ഇടം പിടിക്കുന്നുണ്ട്. ഇതും, വ്യോമസേനയുടെ കരുത്ത് ഉയർത്താനുള്ള കേന്ദ്രസർക്കാർ നടപടികളും ലോകത്തെ കരുത്തരായ വ്യോമസേനയുടെ പട്ടികയിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കുന്ന കാലം വിദൂരമല്ല.














