ഗുവാഹത്തി: പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച അസമിന് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകർന്ന റെയിൽപാളങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 180 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇക്കാര്യം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സ്ഥിരീകരിച്ചു.
ജൂലൈ 10നുള്ളിൽ തകർന്ന റെയിൽപാളങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചതായി അസം മുഖ്യമന്ത്രി പറഞ്ഞു. അസമിലെ ദിമാ ഹസാവോ ജില്ലയിലാണ് പ്രധാനമായും നാഷശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്.
കേടുപാടുകൾ സംഭവിച്ച റെയിൽപാളങ്ങൾ പുനരുദ്ധീകരിക്കുന്നതോടെ ബരാക്-ബ്രഹ്മപുത്ര താഴ്‌വരകളെ ബന്ധിപ്പിക്കുന്ന പാതയിൽ ഗതാഗതം പുനരാരംഭിക്കും. ത്രിപുര, മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള റെയിൽ ഗതാഗതം പഴയപടിയാകുമെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തകർന്ന റെയിൽ പാളങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. പ്രളയക്കെടുതിയിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് അസമിൽ സംഭവിച്ചത്. 24 പേരുടെ ജീവൻ നഷ്ടപ്പെടുകയും ലക്ഷക്കണക്കിനാളുകളെ പ്രളയം ബാധിക്കുകയും ചെയ്തിരുന്നു.
മണ്ണിടിച്ചിലിൽ പലയിടത്തും റെയിൽവേ ട്രാക്കുകൾ പൂർണമായി ഒലിച്ചുപോയി. മലയോര മേഖലകളിലാണ് റെയിൽവേയ്‌ക്ക് കൂടുതൽ നാശം ഉണ്ടായത്. ദിമാ ഹസാവോ ജില്ലയിലെ ന്യൂ ഹഫ്ലോംഗ് റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ വലിയ നാശമാണ് പ്രളയത്തിലുണ്ടായത്. ഈ റെയിൽവേ സ്റ്റേഷൻ ഏറെക്കുറെ തകർന്ന നിലയിലായിരുന്നു. മണ്ണിടിച്ചിലിന്റെ ശക്തിയിൽ ഇവിടെ നിർത്തിയിട്ടിരുന്ന പാസഞ്ചർ തീവണ്ടി ട്രാക്കിൽ നിന്ന് പുറത്തേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
Comments