ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തു. ഹൽഡ്വാനിയിലെ ഭഗത് സിംഗ് കോളനിയിലാണ് സംഭവം. മുൻ മന്ത്രി വാട്ടർ ടാങ്കിന് മുകളിൽ കയറി നിന്ന് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ചെറുമകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് മരുമകൾ കേസ് ഫയൽ ചെയ്തതിന് പിന്നാലെയാണ് ബഹുഗുണ ജീവനൊടുക്കിയത്.
59 കാരനായ നേതാവിനെതിരെ അദ്ദേഹത്തിന്റെ മകന്റെ ഭാര്യയാണ് മൂന്ന് ദിവസം മുമ്പ് പരാതിനൽകിയത്. തന്റെ മകളെ അയാൾ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് മുൻ മന്ത്രിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.
പോലീസിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിയിച്ച ശേഷമാണ് ബഹുഗുണ വാട്ടർ ടാങ്കിന് മുകളിൽ കയറിയത്. പോലീസ് എത്തി താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആളുകൾ നോക്കിനിൽക്കേ തോക്കെടുത്ത് സ്വയം വെടിയുതിർക്കുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.
മരുമകൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ ബഹുഗുണയ്‌ക്ക് വിഷമം ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. മറ്റൊരു അയൽവാസിയും ബഹുഗുണയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. അതേസമയം അച്ഛനെ ആത്മഹത്യ ചെയ്യാൻ സഹായിച്ചുവെന്നാരോപിച്ച് ബഹുഗുണയുടെ മകൻ അമ്മയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments