തിരുവനന്തപുരം: കൊറോണയെ തുടർന്ന് രക്ഷിതാക്കൾ നഷ്ടമായ കുട്ടികൾക്കായി ആരംഭിച്ച പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ കേരളത്തിൽ നിന്നുള്ള നൂറിലധികം ഗുണഭോക്താക്കൾ. 112 കുട്ടികൾക്കാണ് പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായവും മറ്റ് സേവനങ്ങളും ലഭിക്കുക. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇവർക്കായുള്ള സഹായം വിതരണം ചെയ്യും.
14 ജില്ലകളിൽ നിന്നുള്ള കുട്ടികളും സഹായത്തിന് അർഹരായിട്ടുണ്ട്. ഇതിൽ 93 പേർ 18 വയസ്സിന് താഴെയുള്ളവർ ആണ്. 19 പേരാണ് 18 വയസ്സിന് മുകളിൽ ഉള്ളത്. തൃശ്ശൂരിൽ നിന്നുള്ള കുട്ടികളാണ് ഇതിൽ കൂടുതൽ. ജില്ലയിൽ നിന്നുള്ള 13 പേർക്കാണ് പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുക. മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ 11 കുട്ടികൾക്ക് വീതം സഹായം ലഭിക്കും. കണ്ണൂരിൽ നിന്നുള്ള 10 കുട്ടികൾ സഹായത്തിന് അർഹരായി.
എണറാകുളം, കോട്ടയം, കാസർകോട് എന്നീ ജില്ലകളിലെ ഒൻപത് വീതം കുട്ടികൾ പദ്ധതിയ്ക്ക് അർഹരായി. ആലപ്പുഴയിൽ നിന്നും എട്ട് കുട്ടികളും, കൊല്ലത്തു നിന്നുള്ള ഏഴ് കുട്ടികൾക്കും സഹായം ലഭിക്കും. കോഴിക്കോട് ജില്ലയിലെ അഞ്ച് കുട്ടികൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നുള്ള മൂന്ന് കുട്ടികളും, വയനാട്ടിൽ നിന്നുള്ള രണ്ട് കുട്ടികൾക്കും സഹായം ലഭിക്കും.
23 വയസ്സുവരെ പത്ത് ലക്ഷം രൂപയുടെ ധനസഹായവും ആരോഗ്യ- സാമൂഹിക പരിരക്ഷയും ഉറപ്പു നൽകുന്നതാണ് പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻസ് പദ്ധതി. ബന്ധുക്കളോടൊപ്പം താമസിക്കുന്ന കുട്ടികൾക്ക് സർക്കാർ പദ്ധതിയുടെ ഭാഗമായി പ്രതിമാസം 4000 രൂപ നൽകും. മറ്റ് സ്ഥാപനങ്ങളിൽ വസിക്കുന്നവർക്ക് ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കാവശ്യമായ ചിലവ് സർക്കാർ വഹിക്കും. ആറ് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി പോഷകാഹാരം നൽകും. 18-23 വയസ്സുള്ളവർക്ക് പ്രതിമാസം സാമ്പത്തിക സഹായവും നൽകും.
Comments