ന്യൂഡൽഹി: എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം തിരഞ്ഞെടുത്തു. മനുഷ്യത്വത്തിനായുള്ള യോഗ എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. എറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് പ്രമേയം തിരഞ്ഞെടുത്തത്. മഹാമാരിയുടെ കൊടുമുടിയിൽ കഷ്ടപാടുകൾ ലഘൂകരിക്കുന്നതിൽ യോഗ മനുഷ്യരാശിയെ എങ്ങനെയാണ് സഹായിച്ചതെന്ന് വ്യക്തമായി ചിത്രീകരിക്കുന്നതാണ് ആശയം എന്ന് ആയുഷ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കൊറോണ പ്രതിസന്ധി സാഹചര്യത്തിൽ പ്രതിരോധം വളർത്തി. ദയ , അനുകമ്പ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ആളുകകളെ ഒന്നിപ്പിക്കാനും അവർക്കിടയിൽ ഐക്യബോധം വളർത്താനും യോഗയ്‌ക്ക് സാധിച്ചു.
നിന്ന് സന്തോഷവും ആരോഗ്യവും സമാധാനവും കൊണ്ടുവരുന്ന ഒരു പരിശീലനമാണ് യോഗ. വ്യക്തിയുടെ ആന്തരിക ബോധവും ബാഹ്യലോകവും തമ്മിലുള്ള തുടർച്ചയായ ബന്ധത്തിന്റെ ആഴം കൂട്ടുന്നാനും യോഗയ്‌ക്ക് സാധിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.
എട്ടാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ പ്രധാനപരിപാടികൾ കർണാടകയിലെ മൈസൂരുവിലാണ് നടക്കുക. മനുഷ്യത്വത്തിനായുള്ള യോഗ എന്ന പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ട്രാൻസ്ജെൻഡർ, സ്ത്രീകൾ, കുട്ടികൾ,ദിവ്യാംഗനർ എന്നിവർക്കായി ഈ വർഷം പ്രത്യേക പരിപാടികൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
‘ഗാർഡിയൻ റിംഗ്’ ആണ് യോഗ ദിനാചരണത്തിന്റെ പ്രധാന ആകർഷണം. വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ സംഘടിപ്പിക്കുന്ന യോഗ ദിന പരിപാടികൾ റിലേ രൂപത്തിൽ ഡിജിറ്റലായി പ്രദർശിപ്പിക്കുന്ന പരിപാടിയാണിത്. ജപ്പാനിൽ നിന്ന് പ്രാദേശിക സമയം രാവിലെ 6 മണിക്ക് സ്ട്രീമിംഗ് ആരംഭിക്കും. ഇതിന്റെ തത്സമയ സംപ്രേക്ഷണം ഡിഡി ഇന്ത്യയിൽ ഉണ്ടാകും.
ആസാദി കാ അമൃത് മഹോത്സവ്’ വർഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 75 പ്രമുഖ സ്ഥലങ്ങളിൽ അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കാനും മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്.ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൻ കി ബാത്തിലൂടെ യോഗയുടെ പ്രാധാന്യം ജനങ്ങളെ ഓർമ്മിപ്പിച്ചിരുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായതും 4000 വർഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ.















