ന്യൂഡൽഹി: ജമ്മുകശ്മീരിലെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തുന്ന യോഗത്തിൽ ലെഫ്. ഗവർണർ മനോജ് സിൻഹ പങ്കെടുക്കും.
കഴിഞ്ഞ ഏതാനും നാളുകൾക്കിടെ 16 പണ്ഡിറ്റുകളാണ് താഴ്വരയിൽ കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രത്യേക യോഗം വിളിച്ചത്. ജമ്മുകശ്മീർ ഗവർണർ മനോജ് സിൻഹയോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
കാശ്മീരി പണ്ഡിറ്റും കുൽഗാം ഹൈസ്‌കൂൾ അദ്ധ്യാപികയുമായിരുന്ന രജനി ഭല്ലയെ ഭീകരർ വെടിവെച്ച് കൊന്നതിന് പിറകെ ജമ്മുവിലും ശ്രീനഗറിലുമായി കാശ്മീരി പണ്ഡിറ്റുകളുടെ പ്രതിഷേധം തുടർന്ന് വരികയാണ്. കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടാകുന്ന അക്രമങ്ങളെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രം നോക്കി കാണുന്നത്.
ജനങ്ങൾക്കിടയിൽ ഭിന്നതയും ഭയവും സൃഷ്ടിക്കാനുള്ള ഭീകരസംഘടനകളുടെ ആസൂത്രണത്തിന്റെ ഭാഗമായാണ് സാധാരണക്കാർക്ക് നേരെയുള്ള ഭീകരാക്രമണങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കർശന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ കശ്മീരിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത എട്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു.
Comments