പാരീസ്: റോളങ് ഗാരോസിൽ വീണ്ടും കിരീടമുയർത്തി സ്പാനിഷ് താരം റാഫേൽ നദാൽ. എതിരാളിയായ കാസ്പർ റൂഡിനെ നേരിട്ടുളള സെറ്റുകൾക്ക്(6-3,6-3,6-0) തോൽപിച്ചാണ് 36കാരനായ നദാൽ 14ാം തവണയും ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായത്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻ സ്ലാം നേരിടുന്ന താരമായി നദാൽ. അദ്ദേഹത്തിന്റെ 22ാം ഗ്ലാൻ സ്ലാം കിരീടമാണിത്.
ഫൈനലിൽ എതിരാളിയിൽ നിന്ന് കാര്യമായ എതിർപ്പുകൾ നേരിടാതെ അനായാസമായാണ് റാഫേൽ നദാൽ 14ാം കിരീടത്തിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും അദ്ദേഹം ആധിപത്യം പുലർത്തി. കാസ്പർ റൂഡിന്റെ സെർവുകൾ തകർത്ത് ഫ്രണ്ട് ഫൂട്ടിലൂടെയാണ് സ്‌പെയിൻകാരൻ മത്സരം ആരംഭിച്ചത്, രണ്ട് തവണ സ്വയം ഡബിൾ ഫോൾട്ട് വരുത്തിയെങ്കിലും പിന്നീട് ബ്രേക്ക് ചെയ്തു. ആദ്യ സെറ്റ് വലിയ വെല്ലുവിളികളാല്ലാതെ 6-3 എന്ന സ്‌കോറിൽ റാഫാ സ്വന്തമാക്കി.
രണ്ടാം സെറ്റിൽ നദാലിന്റെ സെർവ് ഭേദിച്ച് 3-1 ന് മുന്നിലെത്തിയ റൂഡ് മുന്നേറുമെന്ന് തോന്നിച്ചു. എന്നാൽ കളിയുടെ താളം വീണ്ടെടുത്ത സ്പാനിഷ് താരം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി. നോർവീജിയൻ താരത്തിന്റെ സെർവ് മൂന്ന് തവണ ഭേദിച്ച് രണ്ടാം സെറ്റ് 6-3ന് സ്വന്തമാക്കി.
മൂന്നാം സെറ്റിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട റൂഡിന് മുന്നിൽ നദാൽ വിജയത്തിലേക്ക് അനായാസം കയറുകയായിരുന്നു. റൂഡിന് തന്റെ എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ട മൂന്നാം സെറ്റിൽ ഒന്നു പിടിച്ചു നിൽക്കാൻ പോലുമായില്ല. അവസാന സെറ്റ് 6-0ന് ജയിച്ച് റാഫാ ഒരിക്കൽ കൂടി റോളങ് ഗാരോസിൽ രാജാവായി. നദാൽ വീണ്ടും തെളിയിച്ചു ‘കളിമണ്ണിന്റെ രാജാവ്’ താൻ തന്നെയാണെന്ന്.
Comments