തിരുവനന്തപുരം: സ്‌കൂളുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ. നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ വൃത്തിഹീനമായ നിലയിലാണ് ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. പാചകപ്പുരയും കണ്ടാൽ അറയ്‌ക്കുന്ന രീതിയിലാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
പാചകക്കാർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. പാചകക്കാരോട് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. അതുവരെ ഇവരെ പാചകത്തിൽ നിന്ന് മാറ്റി നിർത്താനും നിർദ്ദേശമുണ്ട്. സ്‌കൂളിലെ വെള്ളത്തിലെ സാമ്പിളും ഉദ്യോഗസ്ഥർ ശേഖരിച്ചു.
സംഭവത്തിൽ സ്‌കൂൾ അധികൃതർക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കായംകുളത്തും വിഴിഞ്ഞത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്.
Comments