ഇടുക്കി : സുപ്രീം കോടതി വിധിക്കെതിരെ ഇടുക്കിയിൽ ഇന്ന് എൽ ഡി എഫ് ഹർത്താൽ. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ വിധിക്കെതിരെയാണ് ഹർത്താൽ ആചരിക്കുന്നത്.രാവിലെ ആറ് മുതൽ വൈകീട്ട് ആറുമണിവരെയാണ് ഹർത്താൽ.
അതിർത്തി പ്രദേശമായ കുമളിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്.കെഎസ്ആർടിസി എല്ലാ സ്ഥലത്ത് നിന്നും ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ട്. സ്വകാര്യ ബസുകൾ ഒന്നും സർവീസ് നടത്തുന്നില്ല.വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ തടയരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
കോടതിവിധി ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളെയാണ് ഏറെ ഗുരുതരമായി ബാധിക്കുന്നത്. നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്. മാത്രമല്ല ഭൂ വിസ്തൃതിയുടെ കൂടുതൽ ഭാഗവും ഇവിടെ വനമായുണ്ട്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നുമാണ് ഹർത്താൽ അനുകൂലികളുടെ ആവശ്യം.അതേസമയം ഇതേവിഷയം ഉന്നയിച്ച് ഈ മാസം 16 ന് യുഡിഎഫും ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്.
പാൽ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.വിഷയവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വയനാട് ജില്ലയിൽ എൽഡിഎഫ് മനുഷ്യമതിൽ സംഘടിപ്പിക്കും.ബത്തേരി നഗരസഭാ പരിധിയിൽ ചൊവ്വാഴ്ച മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ ഹർത്താലും പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പരിസ്ഥിതി ലോല മേഖല തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാർ നിലപാട് പരസ്പര വിരുദ്ധമാണെന്ന വാദങ്ങളും ഉയരുന്നുണ്ട്.
Comments