തവനൂർ: തവനൂരിൽ ജയിൽ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധപെരുമഴ. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മു്ഖ്യമന്ത്രി പരിപാടിക്കെത്തുന്ന റോഡിൽ കരിങ്കൊടിയുമായി തടിച്ചുകൂടിയപ്പോൾ മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിൽ പലയിടത്തും ബിജെപി, യുവമോർച്ച പ്രവർത്തകരും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
രാമനിലയത്തിൽ നിന്നും ചങ്ങരംകുളം- പൊന്നാനി- തവനൂർ റോഡ് വഴി മുഖ്യമന്ത്രി എത്തുമെന്നായിരുന്നു വിവരം. ഇതനുസരിച്ച് പ്രതിഷേധക്കാരും ഈ പാതയിലെത്തി. ഒരു തരത്തിലും പ്രതിഷേധക്കാർക്ക് കടക്കാനാകാത്ത വിധം റോഡ് മുഴുവൻ കവർ ചെയ്ത് പോലീസ് ബാരിക്കേഡും സ്ഥാപിച്ചു. എന്നാൽ അവസാന നിമിഷം ചങ്ങരംകുളത്ത് നിന്നും എടപ്പാൾ വഴി മുഖ്യമന്ത്രി തവനൂരിൽ എത്തുകയായിരുന്നു.
തടിച്ചുകൂടിയ പ്രവർത്തകർ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ബാരിക്കേഡിന്റെ ഒരു വശം പൊളിച്ചു നീക്കി. ഇതിനിടെ പോലീസിന് നേർക്കും പല തവണ കല്ലേറുണ്ടായി. ബാരിക്കേഡ് പൊളിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ നിലയുറപ്പിച്ച പ്രവർത്തകരെ പോലീസ് പിന്നീട് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കുറ്റിപ്പുറം പൊന്നാനി ദേശീയപാതയാണ് പോലീസ് ബാരിക്കേഡ് വെച്ച് അടച്ചത്. ഇതിലും പ്രതിഷേധമുയരുന്നുണ്ട്.















